ദില്ലി: ഫാസ്റ്റ് ബൗളിംഗിനെ തുണക്കുന്ന പിച്ചില്‍ തോന്നിയ പോലെ പന്തെറിയുന്ന ബൗളിംഗ് നിര. ഉറച്ചുനിന്ന് കളിച്ചാല്‍ റണ്‍സടിക്കാവുന്ന ഗ്രൗണ്ടില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ ബാറ്റ്‌സ്മാന്‍മാര്‍. ലോകത്തെ ഞെട്ടിച്ച പ്രകടനങ്ങളുമായി ദക്ഷിണാഫ്രിക്കയിലെത്തിയ ടീം ഇന്ത്യ നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിനെ പോലെ തോറ്റ് തുന്നം പാടിയതിന് വേറെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.
പാരമ്പര്യം പറഞ്ഞിരുന്നാല്‍ കളി ജയിക്കില്ല എന്ന് രാഹുല്‍ ഗാന്ധി മാത്രമല്ല, എം എസ് ധോണിയും മനസിലാക്കേണ്ടിയിരിക്കുന്നു. ആദ്യകളിയില്‍ ചെയത് അതേ പിഴവുകളാണ് ഇന്ത്യ രണ്ടാമത്തെ മത്സരത്തിലും ആവര്‍ത്തിച്ചത്. യുവരാജ്, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ എന്നിവരെ മാറ്റിയിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. എന്നാല്‍ കളിയിലോ ഫലത്തിലോ ഇതൊന്നും പ്രതിഫലിച്ചില്ല എന്ന് മാത്രം.
ഭുവനേശ്വര്‍ കുമാറിനും മോഹിത് ശര്‍മയ്ക്കും പകരം സീനിയര്‍ താരങ്ങളായ ഇശാന്ത് ശര്‍മയും ഉമേഷ് യാദവും ടീമിലെത്തി. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ലെന്ന് മാത്രം. ആദ്യകളിയില്‍ സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡി കോക്ക് രണ്ടാമത്തെ കളിയിലും അതാവര്‍ത്തിച്ചു. ഹാഷിം അംല കൂടി സെഞ്ചുറിയടിച്ചതോടെ പൊരുതാവുന്ന സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തി.
281 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കും ലക്കും ലഗാനും ഉണ്ടായിരുന്നില്ല. കോലിയും രോഹിത് ശര്‍മയും ധവാനും ധോണിയും റെയ്‌നയും എല്ലാം പത്തി താഴ്ത്തിയപ്പോള്‍ ഇന്ത്യ തോറ്റത് 134 റണ്‍സിന്. ഒന്നാം നമ്പര്‍ ടീമായി പോയി ഒന്നാം നമ്പര്‍ നാണക്കേടില്‍ മുങ്ങി നില്‍ക്കുകയാണ് ടീം ഇന്ത്യ. രണ്ട് കളികളും ജയിച്ച ആതിഥേയര്‍ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.