ധാക്ക: ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തിലെ ഓരോ പുല്‍ക്കൊടിയെയും ആവേശം കൊള്ളിച്ച വിരാട് കോലി എന്ന അത്ഭുത ബാലന്റെ മികവില്‍ ദക്ഷിണാഫ്രിക്കയെയും കീഴടക്കി കലാശക്കളിക്ക് യോഗ്യത നേടി. 173 റണ്‍സ് എന്ന ദുഷ്‌കരമായ വിജയലക്ഷ്യം ഡെയ്ല്‍ സ്‌റ്റെയ്ന്‍ നേതൃത്വം നല്‍കുന്ന ലോകോത്തര ബൗളിംഗ് നിരയ്‌ക്കെതിരെ ഇന്ത്യ പൂ പറിക്കുന്ന ലാഘവത്തോടെ അടിച്ചെടുത്തു.
ആറ് വിക്കറ്റുകളും അഞ്ച് പന്തുകളും ബാക്കി നില്‍ക്കെയാണ് ഇന്ത്യ കളി തീര്‍ത്തത്. പടിക്കല്‍ കലമുടയ്ക്കുന്ന ചരിത്രം ആവര്‍ത്തിച്ച് ദക്ഷിണാഫ്രിക്ക വീണ്ടും ദുരന്തനായകന്മാരായി. പതിനൊന്ന് സെമി ഫൈനല്‍ മത്സരങ്ങള്‍ കളിച്ച അവരുടെ പത്താമത്തെ തോല്‍വിയാണിത്. ഇന്ത്യയാകട്ടെ ധോണിയുടെ കീഴില്‍ സെമിഫൈനല്‍ തോറ്റിട്ടില്ല എന്ന അപൂര്‍വ്വ റെക്കോര്‍ഡ് മുറുകെ പിടിച്ചാണ് ഫൈനല്‍ കളിക്കാന്‍ പോകുന്നത്.
ക്യാപ്റ്റന്‍ ധോണി പിന്നീട് പറഞ്ഞത് പോലെ, കണ്ടുപഠിക്കേണ്ട ഇന്നിംഗ്‌സ്. അതായിരുന്നു വിരാട് കോലിയുടേത്. 44 പന്തില്‍ അഞ്ച് ഫോറും രണ്ടേ രണ്ട് സിക്‌സും. 163 ല്‍പ്പരം സ്‌ട്രൈക്ക് റേറ്റില്‍ 72 പുറത്താകാതെ 72 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. റണ്ണെടുക്കാതെ വിട്ടത് വെറും മൂന്ന് പന്തുകള്‍. തുടക്കം മുതല്‍ രോഹിത് ശര്‍മയും രഹാനെയും യുവരാജും റെയ്‌നയും മറുവശത്ത് കോലിക്ക് മികച്ച പിന്തുണ നല്‍കി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ സ്പിന്നര്‍മാരെ തച്ചുതകര്‍ത്താണ് 172 റണ്‍സെടുത്തത്. മൂന്നോവറില്‍ 36 റണ്‍സ് വഴങ്ങിയ അമിത് മിശ്രയ്ക്കാണ് ഏറ്റവും പരിക്കേറ്റത്. 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുപ്ലസിയാണ് അവരുടെ ടോപ് സ്‌കോറര്‍. അശ്വിന്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിരാട് കോലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി.