ഏതൊരു കായിക താരത്തിന്റെയും സ്വപ്നമാണ് ഒളിംപിക്സ് വേദി. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന കായിക മാമാങ്കത്തിൽ പരമാവധി നേരത്തെ എത്താൻ തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ശനിയാഴ്ച ആരംഭിക്കുന്ന ടേബിൾ ടെന്നീസ് പൂൾ മത്സരത്തിൽ ഇറങ്ങുന്ന ഹെന്ദ് സാസ തന്റെ 12-ാം വയസിലാണ് ഒളിംപിക്സിൽ വേദിയിലെത്തിയിരിക്കുന്നത്. സിറിയയുടെ യുദ്ധഭൂമിയിൽ നിന്നുമാണ് ഹെന്ദിന്റെ വരവ്. ആദ്യ മത്സരത്തിൽ തന്നേക്കാളും രണ്ടിരട്ടി പ്രായമുള്ള ഓസ്ട്രിയയുടെ ലിയു ജിയയുമായിട്ടാണ് ഹെന്ദിന്റെ ആദ്യ മത്സരം.
ഒളിംപിക് ചരിത്രത്തിലെ പ്രായം കുറഞ്ഞവരിൽ രണ്ടാമതാണ് ഹെന്ദ് സാസ. 1968ൽ നടന്ന വിന്റർ ഒളിംപിക്സിൽ മത്സരിച്ച ബിയാട്രിസ് ഹുസ്ത്യുവാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപ്യൻ. 11-ാം വയസിലായിരുന്നു താരം ഒളിംപിക്സിൽ മാറ്റുരച്ചത്.
സാസയുടെ ഒളിംപിക്സിലെ സാനിധ്യം തന്നെ സിറിയയിലെ ടേബിൾ ടെന്നീസിന്റെ വിജയം കൂടിയാണ്. സിറിയയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം നടന്ന പശ്ചിമ ഏഷ്യൻ യോഗ്യത ടൂർണമെന്റ് വിജയിച്ചാണ് 11-ാം വയസിൽ തന്നെ സാസ ഒളിംപിക് വേദിയുറപ്പിക്കുന്നത്. എന്നാൽ ഒളിംപിക്സിൽ എത്തിയതുകൊണ്ട് മാത്രം തന്റെ സ്വപ്നം പൂർത്തിയാകില്ലെന്നാണ് സാസ പറയുന്നത്. ഒളിംപിക് ചാംപ്യനും ലോക ചാംപ്യനും ആകണമെന്നാണ് സാസയുടെ ആഗ്രഹം.
ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായിരുന്ന സാസയുടെ ജീവിതത്തിന്റെ ബഹുഭൂരിപക്ഷം സമയവും. താരത്തിന്റെ പരിശീലകൻ പറയുന്നത് യുദ്ധം കാരണം ഒരു വർഷം ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രമേ സാസ കളിച്ചിരുന്നുവെന്നാണ്. അഞ്ചാം വയസിൽ ടേബിൾ ടെന്നീസിലേക്ക് എത്തിയ സാസ തന്റെ പ്രായത്തിലുള്ള നാല് കറ്റഗറിയിലും ദേശീയ കിരീടം നേടിയിട്ടുണ്ട്.