ലണ്ടൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമനായ ശേഷം പത്രക്കാരോട് പൊട്ടിത്തെറിച്ച് അമേരിക്കൻ സ്പ്രിന്റർ ജസ്റ്റിൻ ഗാറ്റ്ലിൻ. വേഗത്തിന്റെ രാജാവ് സാക്ഷാൽ ഉസൈൻ ബോൾട്ടിനെ തോൽപിച്ചാണ് ഗാറ്റ്ലിൻ സ്വർണം നേടിയത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യൻ കോൾമാനും പിന്നാലെ മൂന്നാം സ്ഥാനത്ത് എത്താനേ ഉസൈൻ ബോൾട്ടിന് കഴിഞ്ഞുള്ളൂ. വ്യക്തിഗത ഇനത്തില്‍ ബോൾട്ടിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഇത്.
ഗുഡ് ബൈ ഉസൈൻ ബോൾട്ട്.. ഗാറ്റ്ലിൻ ഒന്നാമനായി! അവസാന ഓട്ടത്തിൽ ബോൾട്ട് മൂന്നാമത് മാത്രം!!
ബോൾട്ടിനെ തോൽപ്പിച്ച ശേഷം ഗാറ്റ്ലിൻ പത്രക്കാരെ കണ്ടപ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കരിയറിൽ രണ്ട് തവണ മരുന്നടിച്ച് പുറത്താകേണ്ടി വന്നിട്ടുള്ളയാളാണ് 35കാരനായ ഗാറ്റ്ലിൻ. ഗാറ്റ്ലിന്റെ ഈ വിശേഷം സൂചിപ്പിച്ചുകൊണ്ട് ബാഡ് ബോയ് എന്ന വിശേഷണം ആസ്വദിക്കുന്നുണ്ടോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. ഇതോടെയാണ് ഗാറ്റ്ലിന്‍റെ മട്ട് മാറിയത്.
ബാഡ് ബോയിയോ. എന്ത് ബാഡ് ബോയ് - ഇതായിരുന്നു ഗാറ്റ്ലിന്റെ മറുചോദ്യം. ആരെക്കുറിച്ചെങ്കിലും താൻ മോശമായി സംസാരിച്ചിട്ടുണ്ടോ? മോശം പെരുമാറ്റം? ഇല്ല. ഞാൻ എതിരാളികളോട് മാന്യമായിട്ടേ പെരുമാറാറുള്ളൂ. അവരെ അഭിനന്ദിക്കാറുണ്ട്. അവരുമായി ഹസ്തദാനം ചെയ്യാറുണ്ട്. ഇതൊക്കെയാണോ എന്നെ ബാഡ് ബോയ് ആക്കുന്നത്. - ഗാറ്റ്ലിൻ ചോദിച്ചു.
തന്നെ ബാഡ് ബോയും ഉസൈൻ ബോൾട്ടിനെ ഹീറോയും ആക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്ന പരാതിയും ഗാറ്റ്ലിനുണ്ട്. താനും ബോൾട്ടും തമ്മിൽ മത്സരമുണ്ട്, അത് പക്ഷേ ആരോഗ്യപരമായ മത്സരമാണ്. എനിക്ക് ബോൾട്ടിനോട് വലിയ ബഹുമാനമുണ്ട്. ബോൾട്ടിനെ പിന്തള്ളി ഒന്നാമതെത്തിയിട്ടും ഗാറ്റ്ലിനെ കാണികൾ കൂവിയിരുന്നു. അത് ഗാറ്റ്ലിനെ വേദനിപ്പിച്ചു. എന്നാലും താരം അത് കാര്യമായി എടുക്കുന്നില്ല.