ലാസ് വേഗാസ്: പത്താം റൗണ്ടിൽ എതിരാളിയായ മാക് ഗ്രിഗറിനെ അടിച്ച് കളത്തിന് പുറത്തിട്ട് നൂറ്റാണ്ടിന്റെ ബോക്സിങ് മത്സരത്തിൽ ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ജേതാവായി. അമേരിക്കയിലെ ലാസ് വേഗാസിലായിരുന്നു നൂറ്റാണ്ടിന്റെ മത്സരം നടന്നത്. പന്ത്രണ്ട് റൗണ്ടുകളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ മെയ്‌വെതറിന്റെ ഇടി താങ്ങാനാകാതെ പത്താം റൗണ്ടിൽ ഗ്രിഗർ പുറത്ത് കടന്നു.
മുൻപിൻ നോക്കാതെ മെയ്‌വെതർ ഗ്രിഗറിനെ ഇടിച്ചുകൂട്ടുകയായിരുന്നു. മൂന്ന് മിനുട്ട് വീതമുള്ള പത്ത് റൗണ്ടുകൾ ഗ്രിഗർ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു എന്ന് പറയുന്നതാകും ശരി. പത്താം റൗണ്ട് പൂർത്തിയാക്കാനും ഗ്രിഗറിന് പറ്റിയില്ല. രക്തത്തിൽ കുളിച്ച മുഖവുമായി ഗ്രിഗര്‍ റോപ്പിലേക്ക് വീണു. ഇതോടെ റഫറി ഫൈനൽ വിസിൽ മുഴക്കി. പത്താം റൗണ്ട് തീരാൻ അപ്പോഴും രണ്ട് മിനുട്ടോളം ബാക്കിയുണ്ടായിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് ബോക്സർ എന്ന് വിളിപ്പേരുള്ള മെയ്‌വെതറിന് ഇത് തുടർച്ചയായ അമ്പതാം വിജയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ബോക്സിങ് താരം കൂടിയാണ് മെയ്‌വെതർ. ലൈറ്റ് വെയ്റ്റ്, ഫെദർ വെയ്റ്റ് ചാമ്പ്യനായിരുന്ന ഗ്രിഗറിയും മെയ്‌വെതറും ഇടിക്കൂട്ടിൽ കയറിയപ്പോൾ ഈ ഒരൊറ്റ ഈവന്റിൽ മറിഞ്ഞത് ഏകദേശം നാലായിരം കോടി രൂപയാണ്.