മിര്‍പൂര്‍: 105 റണ്‍സിന് ഓളൗട്ടായി ബംഗ്ലാദേശിന് മുന്നില്‍ നാണംകെട്ട് നിന്ന ടീം ഇന്ത്യയ്ക്ക് രക്ഷയായത് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയുടെ മകന്‍ സ്റ്റുവര്‍ട്ട് ബിന്നി. 4.4 ഓവറില്‍ വെറും നാല് റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായത്. ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. സ്വന്തം നാട്ടുകാരനായ അനില്‍ കുംബ്ലെയുടെ 12 ന് ആറ് എന്ന റെക്കോര്‍ഡാണ് ബിന്നി തിരുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം വെറും 105 റണ്‍സിന് കൂടാരം കേറി. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഏഴുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. റോബിന്‍ ഉത്തപ്പ 14 ഉം പൂജാര 11 ഉം റണ്‍സെടുത്തു. വാലറ്റത്ത് തകര്‍പ്പനടികളോടെ ഉമേഷ് യാദവ് 13 പന്തില്‍ 17 റണ്‍സടിച്ചു. ബംഗ്ലാദേശിന് വേണ്ടി അരങ്ങേറിയ ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

അനായാസ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ആതിഥേയര്‍ക്ക് ഇന്ത്യ തുടക്കം മുതലേ പണി കൊടുത്തു. നാലാം റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് പിന്നീട് ഒരു ഘട്ടത്തിലും കര കയറാനായില്ല. വെറും 58 റണ്‍സിന് ബംഗ്ലാ ബാറ്റിംഗ് നിര കൂടാരം കേറി. ബിന്നി ആറ് വിക്കറ്റോടെ കളിയിലെ കേമനായപ്പോള്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തി. ബംഗ്ലാ നിരയില്‍ ഒമ്പത് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇതില്‍ 5 പേര്‍ സംപൂജ്യരായിരുന്നു.
ഐ പി എല്‍ ക്രിക്കറ്റിലൂടെയാണ് ബിന്നി ഇന്ത്യന്‍ ടീമിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ബിന്നിയെ ഒരു മാച്ച് വിന്നിംഗ് കളിക്കാരനാക്കിയത്. മുംബൈ ഇന്ത്യന്‍സിലും റോയല്‍ ചാലഞ്ചേഴ്‌സിലും സമയം കളഞ്ഞ ബിന്നി രാഹുല്‍ ദ്രാവിഡിന്റെ കയ്യിലെത്തിയതോടെ താരത്തിന്റെ തലക്കുറി മാറി. ബാറ്റിംഗിലും ബൗളിംഗിലും ദ്രാവിഡ് അര്‍പിച്ച വിശ്വാസം കാക്കാന്‍ ബിന്നിക്ക് കഴിഞ്ഞു.