ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായതിന്റെ തൊട്ടുപിന്നാലെ റഫറിക്കെതിരെ ആരോപണവുമായി ബെല്‍ജിയം കോച്ച് മാര്‍ക് വില്‍മോട്‌സ് രംഗത്തെത്തി. അര്‍ജന്റീനയുമായുള്ള മത്സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റാലിയന്‍ റഫറി നിക്കൊളാ റിസൗ അര്‍ജന്റീനയ്ക്ക് അനുകൂല തീരുമാനമെടുത്തെന്നാണ് വില്‍മോട്‌സിന്റെ പ്രധാന ആരോപണം.
കളി തോറ്റശേഷം പരാതി പറയുന്ന ഒരാളായല്ല താനിത് സംസാരിക്കുന്നതെന്ന് വില്‍മോട്‌സ് പറഞ്ഞു. കളികണ്ടവര്‍ക്ക് കാര്യങ്ങളെല്ലാം മനസിലാകും. ചെറിയ ഫൗളുകള്‍ പോലും അര്‍ജന്റീനയ്ക്ക് അനുകൂലമാക്കിയ റഫറി മെസ്സിയുടെതടക്കം ഫൗളുകള്‍ കണ്ടില്ലെന്നു നടിച്ചതായും വില്‍മോട്‌സ് ആരോപിച്ചു. മഞ്ഞകാര്‍ഡുകാണേണ്ടുന്ന ഫൗളകളാണ് മെസ്സിയുടേതെങ്കിലും റഫറി കണ്ണടയ്ക്കുകയായിരുന്നെന്ന് വില്‍മോട്‌സ് പറയുന്നു.
മെസ്സി മൂന്നു ഫൗളുകള്‍ ചെയ്തു. ഒന്നിനും മഞ്ഞ കാര്‍ഡു കാണിച്ചില്ല. എന്നാല്‍ തങ്ങള്‍ ഒരു ഫൗള്‍ ചെയ്തയുടന്‍ കാര്‍ഡ് കാണിച്ചെന്നും കോച്ച് പരാതിപ്പെട്ടു. വിന്‍സന്റ് കൊമ്പനിയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. കൊമ്പനി പൊസിഷന്‍ ഔട്ടായ നിമിഷം മുതലെടുത്ത് ഹിഗ്വെന്‍ ഗോള്‍ നേടുകയായിരുന്നെന്നും വില്‍മോട്‌സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഗോള്‍ നേടിയതോടെ അര്‍ജന്റീന കളി പതുക്കെയാക്കി. ഒരു ത്രോ എടുക്കാന്‍ 30 സെക്കന്റ് സമയമാണ് അവര്‍ ചിലവഴിച്ചത്. എന്നാല്‍ റഫറി അതൊന്നും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. അര്‍ജന്റീന ഒരു സാധാരണ ടീം മാത്രമാണ്. അവര്‍ ഏതെങ്കിലും തരത്തില്‍ മികച്ചതാണെന്ന് തനിക്കഭിപ്രായമില്ലെന്നും വില്‍മോട്‌സ് പറയുന്നു.