ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി അവതരിപ്പിച്ച ചുമര് കയറ്റത്തില്‍ സ്വര്‍ണം നേടിയ ഇന്തോനേഷ്യയിലെ മുസ്ലീം പെണ്‍കുട്ടി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. പതിനഞ്ചുമീറ്റര്‍ കുത്തനെയുള്ള ചുമര് കയറാന്‍ ആ പെണ്കുട്ടിയെടുത്തത് കേവലം 7.612 സെക്കന്റുകള്‍ മാത്രം. സ്പൈഡര്‍ വുമണ്‍ എന്ന് സ്വന്തം രാജ്യത്ത് അറിയപ്പെടുന്നത് വെറുതയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഐറിസ് സുശാന്തി രഹായു.
2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ ഈ ഇനം ആദ്യമായി അവതരിപ്പിക്കുന്നുണ്ട്. ഇവിടെനിന്നും സ്വര്‍ണവുമായി മടങ്ങാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി പറയുന്നു. ഈ സ്വര്‍ണം തന്റെ മാത്രമല്ല. ഒരു ടീമിന്റേതാണ്. ചെറുപ്പത്തില്‍ മരങ്ങളിലും മറ്റും പറ്റിപ്പിടിച്ച് കയറുന്ന ശീലമുണ്ടായിരുന്നു. സ്പോര്‍ട്സ് ക്ലൈബിങ് കൂടുതല്‍ സാഹസികത നിറഞ്ഞതാണെന്നും താനത് ഏറെ ഇഷ്ടപ്പെടുന്നതായും ഐറിസ് പറഞ്ഞു.
2007ല്‍ ജൂനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഐറിസ് ചുമര് കയറ്റത്തെക്കുറിച്ച് അറിയുന്നതും അതില്‍ ആകര്‍ഷിക്കപ്പെടുന്നതും. ചുമര് കയറ്റത്തില്‍ ഇന്തോനേഷ്യക്കാര്‍ക്ക് കൂടുതല്‍ വേഗതലഭിക്കും. കാരണം അവര്‍ വലുപ്പത്തില്‍ ചെറുതാണ്. സ്വന്തം രാജ്യക്കാര്‍ക്ക് മുന്പില് മത്സരിക്കുമ്പോള്‍ സമ്മര്ദ്ദമുണ്ടായെങ്കിലും അവരുടെ അഭിമാനമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായും ഐറിസ് പറഞ്ഞു.
ഒളിമ്പിക്സില്‍ മത്സരിച്ച് ജയിക്കുക ഐറിസിന് എളുപ്പമാകില്ല. സ്പീഡ്, ബൗള്‍ഡറിങ്, ലീഡ് എന്നിങ്ങനെ മൂന്നു രീതിയിലുള്ള ചുമര്കയറ്റ മത്സരത്തിലും താരങ്ങള്‍ പങ്കെടുക്കേണ്ടതായിട്ടുണ്ട്. ഇവയിലെ റാങ്കിങ് അനുസരിച്ചായിരിക്കും സ്വര്‍ണ ജേതാവിനെ നിശ്ചയിക്കുക. സ്പീഡില്‍ മാത്രമാണ് നിലവില്‍ ഐറിസിന്റെ പ്രാഗല്ഭ്യം. മറ്റു രണ്ടിനങ്ങളില്കൂടി കഠിനമായ പരിശീനം നടത്തിയാല്‍ മാത്രമേ ഈ ഇരുപത്തിമൂന്നുകാരിക്ക് ഒളിമ്പിക്സ് മെഡല്‍ എത്തിപ്പിടിക്കാന്‍ കഴിയൂ.