ദില്ലി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രത്തില്‍ ആദ്യമായി സെപക് താക്രോയില്‍ മെഡല്‍ നേടിത്തന്ന ടീമില്‍ അംഗമായ താരവും കുടുംബവും ജീവിക്കുന്നത് ചായക്കടയിലെ വരുമാനത്തില്‍. ദില്ലിയിലെ തെരുവകളിലൊന്നിലെ ഒരു ചെറിയ ചായക്കടയിലാണ് ഇന്ത്യയുടെ മെഡല്‍ ജേതാവിന്റെ ജീവിതം. ഓട്ടോ റിക്ഷ ഓടിച്ചും ചായക്കടയില്‍ പിതാവിനെ സഹായിച്ചും സെപക് താക്രോ താരം ഹാരിഷ് കുമാര്‍ ജീവിക്കുന്നു.
സെപക് താക്രോ പുരുഷന്മാരുടെ ടീം ഇനത്തില്‍ വെങ്കലമെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്നു ഹാരിഷ്. ജീവിതം ബുദ്ധിമുട്ടുകളിലൂടെ മുന്നോട്ടു പോകുമ്പോഴും ദിവസവും നാലു മണിക്കൂര്‍നേരം ദില്ലിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡയത്തില്‍ പരിശീലനം നടത്തുമായിരുന്നു ഹാരിഷ്. ഇതുതന്നെയാണ് താരത്തിന് ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ അംഗമാന്‍ കഴിഞ്ഞതും.
2011ലാണ് താന്‍ സെപക് താക്രോ പരിശീലിക്കാന്‍ തുടങ്ങിയതെന്ന് ഹാരിഷ് പറഞ്ഞു. പരിശീലകന്‍ ഹേമരാജാണ് പിന്നീട് സായ് സെന്ററിലെത്തിച്ച് പുതിയ ജീവിതം നല്‍കുന്നത്. അവിടെനിന്നും മാസം ചെറിയ തുകയും പരിശീലനക്കിറ്റും ലഭിക്കാറുണ്ട്. എല്ലാദിവസം കഠിനമായി അധ്വാനിച്ചതിന്റെ ഫലമാണ് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍. തനിക്കൊരു സര്‍ക്കാര്‍ ജോലി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.
കുടുംബാംഗങ്ങളുടെ ജീവിതച്ചിലവ് കഴിഞ്ഞുപോകുന്നത് ബുദ്ധിമുട്ടിയാണ്. ചായക്കടയിലെ വരുമാനമാണ് ഏക ആശ്രയം. കുടുംബത്തിന് തന്നില്‍ ഏറെ പ്രതീക്ഷയുണ്ട്. ഒരു സര്‍ക്കാര്‍ ജോലി പ്രയാസങ്ങള്‍ക്ക് പരിഹാരമാകും. നേരത്തെ വാടക കൊടുക്കാനില്ലാതിരുന്നപ്പോള്‍ പരിശീലകന്‍ ഹേമരാജാണ് ഇടപെട്ടതെന്നും ഹാരിഷ് പറയുന്നുണ്ട്. ഹാരിഷിന് സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണയിലും സഹായത്തിലും കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു.