ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യം കസാഖിസ്ഥാന്റെ ഡെന്നിസ് യെവിസിയേവ് അലക്‌സാണ്ടര്‍ ബബ്ലിക് സഖ്യത്തെ 6-3, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ജാപ്പനീസ് താരങ്ങളായ ഷിമാബുകുറോ, ഉസുഗി കെയ്‌റ്റോ എന്നിവരെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് ഇന്ത്യ സെമിയില്‍ തോല്‍പ്പിച്ചത്. നേരത്തെ ഇന്ത്യയുടെ അങ്കിത റെയ്‌ന വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു.
ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 22 ആയി. ആറു സ്വര്‍ണവും നാല് വെള്ളിയും 12 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഗെയിംസിന്റെ ആറംദിനം പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘം സ്വര്‍ണം നേടിയിരുന്നു. തുഴച്ചിലില്‍ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്ത് ചൗഹാനും, പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങും വെങ്കല മെഡലും നേടി.
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബതും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.
അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കുത്തകയാക്കിവെച്ചിരുന്ന ഇന്ത്യന്‍ പുരുഷ ടീമിന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. സെമിയില്‍ ഇന്ത്യ ഇറാനോട് തോറ്റ ഇന്ത്യയ്ക്ക് വെങ്കലം മാത്രമാണ് ഇത്തവണ ലഭിച്ചത്. 1990 മുതല്‍ എല്ലാ ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യയുടെത്. ഏഷ്യന്‍ കബഡിയില്‍ രാജാക്കന്മാരായിരുന്ന ഇന്ത്യ ഇത്തവണ കൊറിയയോടും തോറ്റിരുന്നു. മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.