ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. 17 മീറ്റുകളിലെ ചൈനീസ് ആധിപത്യത്തിന് അവസാനം കണ്ട് ഇന്ത്യ കിരീടം ചൂടി. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇന്ത്യ കിരീട നേട്ടം സ്വന്തമാക്കുന്നത്.
12 സ്വര്‍ണവും അഞ്ച് വെള്ളിയും ആയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ആകെ 29 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഇതിന് മമ്പ് 1989 ല്‍ 22 മെഡലുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിവസമാണ് ഇന്ത്യ ഞെട്ടിപ്പിക്കുന്ന മുന്നേറ്റം നടത്തിയത്. അവസാന ദിവസം ഇന്ത്യ നേടിയത് അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ആയിരുന്നു. ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരന്‍ ജി ലക്ഷ്മണന്‍ ഇരട്ട സ്വര്‍ണം നേടി.
എന്നാല്‍ അവസാന ദിവസം ഇന്ത്യയെ സംബന്ധിച്ച് നാണക്കേടിന്റെ കൂടി ദിവസമായിരുന്നു. വനിതകളുടെ 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ കേരളത്തിന്റെ ടിന്റു ലൂക്ക മത്സരം പൂര്‍ത്തിയാക്കിയില്ല. അതിലും വലിയ നാണക്കേടാണ് പിന്നീട് സംഭവിച്ചത്. 800 മീറ്ററില്‍ സ്വര്‍ണം ഇന്ത്യയുടെ തന്നെ അര്‍ച്ചന ആദവിനായിരുന്നു. ഫോട്ടോഫിനിഷില്‍ ആയിരുന്നു അര്‍ച്ചന വിജയം നേടിയത്. എന്നാല്‍ ശ്രീലങ്കന്‍ താരത്തെ കൈകൊണ്ട് തള്ളിമാറ്റിയത് തെളിഞ്ഞതിനെ തുടര്‍ന്ന് അര്‍ച്ചനയെ അയോഗ്യയാക്കി.