Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശര്‍മ കൊടുങ്കാറ്റായി; ഇന്ത്യയ്ക്ക് ലോര്‍ഡ്‌സില്‍ ചരിത്ര വിജയം

ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനിയില്‍ ബൗളിംഗ് കൊടുങ്കാറ്റു തീര്‍ത്ത ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് മുന്നില്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നൊന്നായി കടപുഴകിയപ്പോള്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ഏഴുവിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയുടെ മികവില്‍ 95 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

28 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 1986 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ചെകുത്താന്മാര്‍ ഗൂച്ചിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇതിനു മുന്‍പ് ഇന്ത്യ ലോര്‍ഡ്‌സില്‍ വിജയിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന 10 പേര്‍ അന്ന് ജനിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. മൂന്നാം മത്സരം ജൂലൈ 27 സതാംപ്ടണില്‍ നടക്കും.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 74 റണ്‍സിന് 7 ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ഇശാന്ത് ശര്‍മയുടെ മികവാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. 319 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 105/4 എന്ന നിലയിലാണ് അഞ്ചാം ദിനം തുടങ്ങിയത്. മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ജോ റൂട്ടും മോയിന്‍ അലിയും നല്‍കിയ മികച്ച തുടക്കം ഇന്ത്യന്‍ നിരയില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഉച്ചഭക്ഷണത്തിന് പിരിയുന്നതിനു മുന്‍പുള്ള അവസാന പന്തില്‍ മോയിന്‍ അലി ഇശാന്ത് ശര്‍മയുടെ പന്തില്‍ ഔട്ടായതാണ് കളിയില്‍ വഴിത്തിരിവായത്.

ishant-sharma

ഉച്ചഭക്ഷണത്തിനുശേഷം സംഹാരരൂപം പൂണ്ട ഇശാന്തിന്റെ പന്തുകള്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. മാറ്റ് പ്രയര്‍ (23), ജോ റൂട്ട് (66), ബെന്‍ സ്റ്റോക്ക്‌സ് (0), സ്റ്റുവര്‍ട്ട് ബ്രോഡ് (8) എന്നിവരെ ക്ഷണനേരംകൊണ്ടാണ് ഇശാന്ത് പവലിയനിലേക്കയച്ചത്. അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ റണ്‍ ഔട്ടായതോടെ ഇന്ത്യ ജയം ആഘോഷിച്ചു.

രണ്ട് ഇന്നിംഗ്‌സുകളിലും ഇന്ത്യന്‍ കളിക്കാരുടെ മികച്ച പ്രകടനമാണ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയമൊരുക്കിയതെന്നു പറയാം. ആദ്യം ഇന്നിംഗ്‌സില്‍ രഹാനയുടെ സെഞ്ച്വറി, ഭുവനേശ്വര്‍ കുമാറിന്റെ ആറ് വിക്കറ്റ് പ്രകടനവും അരസെഞ്ച്വറിയും, ജഡേജയുടെ 68 റണ്‍സ്, രണ്ടാം ഇന്നിംഗ്‌സില്‍ മുരളിവിജയിന്റെ സെഞ്ച്വറിയോടടുത്ത ബാറ്റിംഗ് എല്ലാം ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. ഏഴ് വിക്കറ്റ് പിഴുത് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Tuesday, July 22, 2014, 8:10 [IST]
Other articles published on Jul 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+