പ്രോ കബഡി ലീഗിൽ തമിഴ് തലൈവാസിനെ 43-29ന് തകർത്ത് സീസൺ തുടക്കത്തിലെ തോൽവിക്ക് പ്രതികാരം വീട്ടി തെലുഗു ടൈറ്റൻസ്. ജയ്പൂരിലെ എസ്എംഎസ് ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 43-29 നാണ് ടൈറ്റന്‍സിന്റെ വിജയം. മികച്ച ആക്രമണവും ഉറച്ച പ്രതിരോധവും പുറത്തെടുത്ത് മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ തലൈവാസിന് മേല്‍ ആധിപത്യം പുലർത്താന്‍ ടൈറ്റന്‍സിന് സാധിച്ചു.
മത്സരം ആരംഭിച്ച ആദ്യ നിമിഷം മുതല്‍ തെലുഗു ടൈറ്റൻസ് മികച്ച പ്രകടനം ആരംഭിച്ചു. വിജയ് മാലിക് വേഗത്തിലുള്ള റെയ്ഡ് പോയിന്റുകളിലൂടെ മുന്നേറ്റം നൽകിയപ്പോൾ, ഭാരത് തന്റെ ചടുലമായ ആക്രമണ തലൈവാസിനെ പ്രതിരോധത്തിലാക്കി. ഈ ആക്രമണോത്സുകമായ തുടക്കം ആദ്യ 10 മിനിറ്റിനുള്ളിൽ ഒരു ഓൾ ഔട്ട് നേടാൻ ടൈറ്റൻസിനെ സഹായിച്ചു. അതായത് 13-4 എന്ന സ്കോറോടെ അവർ ഏറെ മുന്നിലേക്ക് എത്തി. മറുവശത്ത് തമിഴ് തലൈവാസ് റെയ്ഡുകൾ പോയിന്റാക്കി മാറ്റുന്നതിലും ഏറെ ബുദ്ധിമുട്ടി. തെറ്റായ ടാക്കിളുകളും അവർക്ക് തിരിച്ചടിയായി.

രണ്ടാം ക്വാർട്ടർ
രണ്ടാം ക്വാർട്ടറിൽ തലൈവാസ് ചെറിയ തിരിച്ചുവരവിന് ശ്രമിച്ചു. അർജുൻ തന്റെ തുടർച്ചയായ റെയ്ഡ് പോയിന്റുകളിലൂടെ ടൈറ്റൻസിന്റെ പ്രധാന പ്രതിരോധക്കാരായ അവി ദുഹാനെയും അജിത് പവാറിനെയും പുറത്താക്കി. നരേന്ദർ ഷുഭത്തിനെ റെയ്ഡ് ചെയ്ത് പോയിന്റ് നേടിയപ്പോൾ, നിതേഷ് ഭാരതിനെതിരെ ഒരു മികച്ച ഡിഫൻസീവ് ടാക്കിൾ നടത്തി. എന്നാൽ, ടൈറ്റൻസ് ഓരോ തലൈവാസ് ആക്രമണത്തിനും ശക്തമായ മറുപടി നൽകി. വിജയ് മാലിക്കിന്റെ ഡു-ഓർ-ഡൈ റെയ്ഡിൽ നിതേഷിനെയും റോനക്കിനെയും വീഴ്ത്തിയത് ടൈറ്റൻസിന്റെ പോരാട്ട വീര്യം എടുത്ത് കാണിച്ചു. ഹാഫ് ടൈമിൽ അവർ 22-10 എന്ന ലീഡോടെ മുന്നേറി.
ടൈറ്റൻസിന്റെ അജയ്യത
മൂന്നാം ക്വാർട്ടറിലും ടൈറ്റൻസിന്റെ ആധിപത്യം തുടർന്നു. അർജുൻ, നരേന്ദർ എന്നിവർ തലൈവാസിനായി പോരാടിയെങ്കിലും, ടൈറ്റൻസ് തങ്ങളുടെ ലീഡ് കുറയാൻ അനുവദിച്ചില്ല. റോനക്കിന്റെ സൂപ്പർ ടാക്കിൾ ഭാരതിനെ വീഴ്ത്തിയെങ്കിലും, ഭാരത് തുടർച്ചയായ റെയ്ഡുകളിലൂടെയും വിജയ് മാലിക്കിന്റെ സൂപ്പർ 10 പോയിന്റുകളിലൂടെയും ടൈറ്റൻസ് മത്സരം പൂർണമായി നിയന്ത്രിച്ചു. അങ്കിത്, ചേതൻ, അവി എന്നിവരുടെ പ്രതിരോധം തലൈവാസിന് തിരിച്ചുവരവിനുള്ള വഴികൾ അടച്ചു.
അർഹിച്ച വിജയം
അവസാന ക്വാർട്ടറിൽ അർജുൻ ഒരു ഓൾ ഔട്ട് റെയ്ഡും നരേന്ദർ വേഗത്തിലുള്ള പോയിന്റുകളും നേടി തലൈവാസിനെ ചെറുതായി മുന്നോട്ട് കൊണ്ടുവന്നു. എന്നാൽ, സ്കോറുകള്‍ തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. വിജയ് മാലിക്കിന്റെയും ഭാരതിന്റെയും നേരത്തെയുള്ള ഹീറോയിസവും, ടൈറ്റൻസിന്റെ ഡിസിപ്ലിൻഡ് പ്രതിരോധവും മത്സരം എളുപ്പത്തിൽ അവസാനിപ്പിക്കാൻ സഹായിച്ചു.