ന്യൂഡൽഹി: പ്രോ കബഡി ലീഗ് പന്ത്രണ്ടാം സീസണിൽ ഫൈനലിൽ ആരായിരിക്കും ദബാംഗ് ഡൽഹിയുടെ എതിരാളികൾ എന്ന് കണ്ടെത്താനുള്ള പോരാട്ടം മുറുകുകയാണ്. സീസണിന്റെ ഗ്രാൻഡ് ഫൈനലിന് ഇനി ഒരു നിർണായക നോക്കൗട്ട് മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ശേഷിക്കുന്നത് വെറും രണ്ട് ദിവസങ്ങൾ മാത്രമാണ് താനും.
ക്വാളിഫയർ 1-ൽ പുണേരി പൾട്ടനെ നാടകീയമായി കീഴടക്കി ദബാംഗ് ഡൽഹി ഇതിനകം കിരീട പോരാട്ടത്തിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നിശ്ചിത സമയത്ത് 34-34 എന്ന നിലയിൽ സമനിലയിലായെങ്കിലും, ടൈ-ബ്രേക്കറിൽ 6-4 ന് വിജയിച്ച് ഒക്ടോബർ 31ലെ ഫൈനലിൽ ഒരു കോർട്ടിലെ സ്ഥാനം ഡൽഹി കരസ്ഥമാക്കി.

ഇന്നലെ എല്ലാ കണ്ണുകളും തെലുങ്ക് ടൈറ്റൻസും പാറ്റ്ന പൈറേറ്റ്സും തമ്മിലുള്ള എലിമിനേറ്റർ പോരാട്ടത്തിലായിരുന്നു. പ്ലേ-ഇന്നുകളിലൂടെ കടന്നുവന്ന ഈ രണ്ട് ടീമുകളും തങ്ങളുടെ ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ നിലനിർത്താൻ കിണഞ്ഞു പരിശ്രമിച്ചപ്പോൾ വിജയം ടൈറ്റൻസിന് ഒപ്പം നിന്നു. ഇനി ടൈറ്റൻസ് ഇന്ന് നടക്കുന്ന ക്വാളിഫയർ 2-ൽ പുണേരി പൾട്ടനെ നേരിടും. ആ മത്സരത്തിൽ ജയിക്കുന്ന ടീം കിരീടത്തിനായി ദബാംഗ് ഡൽഹിയ്ക്ക് എതിരെ മത്സരിക്കും.
ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ പുണേരി പൾട്ടൻ, ക്വാളിഫയർ 1ൽ നേരിട്ട ഹൃദയഭേദകമായ തോൽവിക്ക് ശേഷം തങ്ങളുടെ രണ്ടാം അവസരം മുതലെടുക്കാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ. ശക്തമായ പ്രതിരോധനിരയുടെയും മിടുക്കരായ റെയ്‌ഡർമാരുടെയും പിൻബലത്തിൽ അവർ ക്വാളിഫയർ 2-ൽ ഗംഭീര തിരിച്ചുവരവ് ലക്ഷ്യമിടുന്നു.
തെലുങ്ക് ടൈറ്റൻസ് ഈ സീസണിലെ ഏറ്റവും വലിയ സർപ്രൈസുകളിൽ ഒന്നാണ്. മോശം തുടക്കത്തിന് ശേഷം നോക്കൗട്ട് ഘട്ടത്തിൽ മികച്ച ഫോമിലെത്തിയ അവർക്ക് ചരിത്രപരമായ ഫൈനൽ ബെർത്തിലേക്ക് ഇനി ഒരു മാത്രം മതി. ഇന്ന് നടക്കുന്ന മത്സരത്തിൽ പുണേരി പൾട്ടനും തെലുഗു ടൈറ്റൻസും പോരാടുമ്പോൾ എല്ലാവരും കാത്തിരിക്കുകയാണ്.
ദബാംഗ് ഡൽഹി ആത്മവിശ്വാസത്തോടെ കാത്തിരിക്കുമ്പോൾ, ആരാകും ഈ വെല്ലുവിളി ഏറ്റെടുക്കുക എന്ന ചോദ്യം അവശേഷിക്കുന്നു. പുണേരി പൾട്ടൻ തങ്ങളുടെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമോ, അതോ തെലുങ്ക് ടൈറ്റൻസിനെ പോലെയുള്ള അപ്രതീക്ഷിത ശക്തികളിൽ ആരെങ്കിലും അട്ടിമറി വിജയം നേടുമോ? എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഇത്തവണ പികെഎൽ പ്ലേഓഫ് ഘടന അനുസരിച്ച്, അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങളിലെത്തിയ ടീമുകൾ പ്ലേ-ഇൻ മത്സരങ്ങളിൽ ഏറ്റുമുട്ടിയതിന് ശേഷമാണ് ഫൈനലിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ. മൂന്നാമത്തെയും നാലാമത്തെയും സ്ഥാനങ്ങളിലെത്തിയ ടീമുകൾക്ക് മിനി ക്വാളിഫയർ വഴി ഒരു അധിക സാധ്യതയുമുണ്ട് എന്നതാണ് പ്രത്യേകത.