പ്രോ കബഡി ലീഗ് ആവേശകരമായ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അതിനൊപ്പം തന്നെ വളരെ പ്രചോദനാത്മകമായ ചില സംഭവ വികാസങ്ങൾക്കും ഇക്കുറി കബഡി ലീഗ് വേദിയാവുന്നത് നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ഒരു സംഭവ വികാസമാണ് യു മുംബ, ഹരിയാന സ്‌റ്റീലേഴ്‌സ് മത്സരത്തിൽ നടന്നത്. സ്‌പോർട്‌സ്മാൻ സ്‌പിരിറ്റിന്റെ ഉത്തമ ഉദാഹരണമായി കണക്കാക്കുന്ന ഒരു സംഭവമാണ് ഉണ്ടായത്.
യു മുംബയ്‌ക്കെതിരായ മത്സരത്തിൽ, ഹരിയാന സ്‌റ്റീലേഴ്‌സ് ക്യാപ്റ്റൻ ജയദീപ് ദഹിയയാണ് പ്രതിബദ്ധതയുടെ പ്രതീകമായി മാറിയത്. കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഡിസ്‌ചാർജ് ആയി മണിക്കൂറുകൾക്കുള്ളിൽ കളത്തിൽ ഇറങ്ങി. എന്നാൽ അവിടം കൊണ്ട് തീർന്നില്ല, ടീമിനെ നിർണായക ഘട്ടത്തിൽ താങ്ങി വിജയതീരത്തും അടുപ്പിച്ചു.

'കഴിഞ്ഞ മത്സരത്തിൽ തോറ്റപ്പോൾ, നമ്മുടെ ക്യാപ്റ്റൻ വളരെ അവശനായിരുന്നു. അദ്ദേഹത്തിന് കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് മാത്രമാണ് അദ്ദേഹം അവിടം വിട്ടത്, വൈകുന്നേരം 7 മണിക്ക് അദ്ദേഹം നിങ്ങളുടെ മുന്നിൽ അദ്ദേഹം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ മനോഭാവത്തെ കാണിക്കുന്നു. ഇതാണ് ഒരു കായികതാരം' ടീം കോച്ച് മൻപ്രീത് സിംഗ് പറഞ്ഞു.
തന്റെ കിറ്റ് ബാഗുമായി ടീം മീറ്റിംഗിലേക്ക് നടന്നാൽ മാത്രം മതിയായിരുന്നു ജയദീപിന് മൊത്തം ടീമിനെ ഉയർത്താൻ. 'ഇന്ന് ഞാൻ കളിക്കില്ലെന്ന് മുഴുവൻ ടീമും കരുതി. പക്ഷേ എന്നെ മുറിയിൽ കണ്ടപ്പോൾ എല്ലാവരും സന്തോഷിക്കുകയും പ്രചോദിതരാകുകയും ചെയ്‌തു. എന്തായാലും ഞാൻ കളിക്കുമെന്ന് അവരോട് പറഞ്ഞു' ജയദീപ് തന്നെ അനുഭവം വിവരിച്ചു.
'മുമ്പും സമാനമായ സാഹചര്യങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്, അതിനാൽ നമ്മുടെ മനസ് സൂക്ഷിച്ചാൽ നമുക്ക് വിജയിക്കാമെന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഞങ്ങൾക്ക് ഒരു ചെറിയ തെറ്റ് പറ്റി, പക്ഷേ ഇതുപോലുള്ള മത്സരങ്ങൾ കബഡി എത്രത്തോളം ആവേശകരമാണെന്ന് കാണിക്കുന്നു. ആരാധകർക്ക് അത്തരം തീവ്രത കാണാൻ ഇഷ്‌ടവുമാണ്' ജയദീപ് പറയുന്നു.
അതേസമയം, ടൈ ബ്രേക്കറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ യു മുംബയ്‌ക്കെതിരെ ഹരിയാന സ്‌റ്റീലേഴ്‌സ് പ്രോ കബഡി ലീഗ് സീസൺ 12ലെ ആദ്യ വിജയം നേടി. അജിത് ചൗഹാന്റെ സൂപ്പർ 10ഉം നവീൻ കുമാറിന്റെ കളി മാറ്റിമറിച്ച സൂപ്പർ റെയ്‌ഡും തമ്മിലുള്ള പോരാട്ടം ആവേശകരമായി മാറിയതോടെ അവസാന നിമിഷം ഹരിയാന ജയം പിടിച്ചെടുക്കുകയായിരുന്നു.