ന്യൂഡൽഹി: പ്രോ കബഡി ലീഗ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഫൈനലിന് ഇനി ഏതാണ്ട് രണ്ടാഴ്‌ച കൂടിയേ ശേഷിക്കുന്നുള്ളു. ഇതോടെ ടീമുകൾ എല്ലാം പ്ലേ ഓഫ് സാധ്യതക്കായി പോരാടുകയാണ്. ബുധനാഴ്‌ച നടന്ന മത്സരങ്ങളിൽ പുനേരി പൾട്ടനും ഗുജറാത്ത് ജയന്റ്സും തകർപ്പൻ വിജയങ്ങൾ നേടി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ത്യാഗരാജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.
ഈ സീസണിലെ ഏറ്റവും വലിയ വിജയമാർജിനോടെ പുനേരി പൾട്ടൻ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സിനെ 57-33 എന്ന സ്കോറിനാണ് തകർത്തെറിഞ്ഞത്. അതേസമയം, തമിഴ് തലൈവാസിനെ 42-35ന് തോൽപ്പിച്ച് ഗുജറാത്ത് ജയന്റ്സ് പോയിന്റ് പട്ടികയിൽ ആദ്യ എട്ടിൽ ഇടംനേടി പ്ലേഓഫ് സാധ്യതകൾ സജീവമാക്കി നിലനിർത്തുകയും ചെയ്‌തു.

ആസ്ലം ഇനാംദാറിന്റെയും പങ്കജ് മോഹിത്തിന്റെയും വേഗതയേറിയ റെയ്‌ഡുകളിലൂടെ പുനേരി പൾട്ടൻ 4-0 ലീഡുമായി കളിയുടെ തുടക്കം മുതൽ തങ്ങളുടെ ശക്തി പ്രകടമാക്കി. നാല് മിനിറ്റിനുള്ളിൽ തന്നെ ഒരു 'ഓൾ ഔട്ട്' നേടിയതോടെ മത്സരത്തിന്റെ ഗതി നിർണ്ണയിക്കപ്പെട്ടിരുന്നു. ഗൗരവ് ഖത്രിയും വൈഭവ് റബാഡെയും പ്രതിരോധത്തിൽ തിളങ്ങിയപ്പോൾ പങ്കജ് മോഹിത് 9 റെയ്‌ഡ് പോയിന്റുകൾ നേടി.
ജയ്‌പൂരിനായി അലി സമാദി 'സൂപ്പർ 10' പൂർത്തിയാക്കി പോരാട്ടവീര്യം പ്രകടിപ്പിച്ചു. വിനായ് എട്ട് പോയിന്റുകൾ കൂട്ടിച്ചേർത്തെങ്കിലും ടീമിന് കൂട്ടായ ഒത്തൊരുമ നിലനിർത്താൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ അഞ്ച് പോയിന്റ് വ്യത്യാസത്തിൽ സ്കോർ കുറച്ചെങ്കിലും ജയ്‌പൂരിന് ആ മുന്നേറ്റം പിന്നീട് നിലനിർത്താനായില്ല.
ഗൗരവ്, അബിനേഷ് നടരാജൻ, മുഹമ്മദ് അമാൻ എന്നിവർ നയിച്ച പുനേരിയുടെ ശക്തമായ പ്രതിരോധം രണ്ടാം പകുതിയിൽ ഒന്നിലധികം 'ഓൾ ഔട്ടുകൾ' നേടി 57-33 എന്ന മികച്ച വിജയത്തിൽ ടീമിനെ നയിക്കുകയായിരുന്നു. ഈ വിജയം പുനേരി പൾട്ടന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കുകയും സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ നേടുകയും ചെയ്‌തിരിക്കുകയാണ്.
അതേസമയം, വൈകീട്ട് നടന്ന രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് തമിഴ് തലൈവാസിനെ 42-35 എന്ന സ്കോറിന് തോൽപ്പിച്ച് മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഹിമാൻഷു സിംഗ് ഒരു 'സൂപ്പർ 10' നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചു, ഇറാനിയൻ താരം ഷാഡ്‌ലൂയി നിർണ്ണായക ടാക്കിളുകളിലൂടെ പ്രതിരോധം ശക്തിപ്പെടുത്തി.
ആദ്യ 'ഓൾ ഔട്ട്' നേടി 14-6 ലീഡുമായി ജയന്റ്സ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. അർജുൻ ദേശ്വാളിന്റെ (സൂപ്പർ 10) പ്രകടനവും മോയിൻ ഷഫാഗിയുടെ അവസാന നിമിഷങ്ങളിലെ 'സൂപ്പർ റെയ്‌ഡും' തലൈവാസിന് ചെറിയ തിരിച്ചുവരവിന് വഴിയൊരുക്കിയെങ്കിലും ജയന്റ്സ് സമനില പാലിച്ചു തന്നെ നിന്നത് കാണാമായിരുന്നു.
വൈഭവിന്റെയും ഷാഡ്‌ലൂയിയുടെയും അവസാന നിമിഷങ്ങളിലെ പ്രതിരോധ പ്രകടനങ്ങൾ ജയന്റ്സിന് നിർണായകമായ ഏഴ് പോയിന്റ് വിജയം ഉറപ്പാക്കി. ഈ വിജയത്തോടെ അവർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തുകയും പ്ലേഓഫ് സോണിൽ പ്രവേശിക്കുകയും ചെയ്‌തിരിക്കുകയാണ്. നിലവിലെ ഫോം തുടരുകയാണെങ്കിൽ അവർക്ക് പ്ലേ ഓഫ് സ്വപ്‌നം യാഥാർഥ്യമാക്കാൻ സാധിക്കും.