ബെംഗളൂരു: പ്രോ കബഡി ലീഗ് (പികെഎൽ) എലിമിനേറ്റർ 1 മത്സരത്തിൽ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സിനെ 48-32 എന്ന സ്കോറിന് തോൽപ്പിച്ച് തകർപ്പൻ പ്രകടനം തുടർന്ന് പാറ്റ്ന പൈറേറ്റ്സ്. ത്യാഗരാജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയാൻ ലോച്ഹാബ് ഒരിക്കൽ കൂടി ടീമിനെ മുന്നിൽ നിന്ന് നയിച്ചതോടെയാണ് ടീമിന് ജയം കൈവന്നത്.
ലോച്ഹാബ് 20ൽ കൂടുതൽ പോയിന്റുകൾ നേടുന്നത് ഇത് അഞ്ചാം തവണയാണ്. പികെഎൽ ചരിത്രത്തിൽ പ്രദീപ് നർവാളിനും ദേവാങ്ക് ദലാലിനും മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. നവ്ദീപ് ഒരു 'ഹൈ ഫൈവ്' സ്വന്തമാക്കിയപ്പോൾ, ജയ്‌പൂർ പിങ്ക് പാന്തേഴ്‌സിനായി അലി സമാദി 'സൂപ്പർ 10' നേടിയെങ്കിലും അത് വിഫലമായി. അയാൻ തന്റെ ടീമിന്റെ സ്കോർബോർഡ് തുറന്നെങ്കിലും, ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് ആദ്യ റെയ്‌ഡിന് പർവിന്ദറിനെ അയച്ച് ഒരു അപ്രതീക്ഷിത നീക്കം നടത്തി.

അലി സമാദി ഉടൻ തന്നെ കളിയുടെ ഗതി മാറ്റിമറിക്കാൻ ശ്രമിച്ചെങ്കിലും അങ്കിത് ജഗ്ലാൻ നടത്തിയ ടാക്കിൾ പൈറേറ്റ്സിന് അനുകൂലമായി മാറി. തുടർന്ന് അയാൻ രണ്ട് പോയിന്റ് നേടി. വെറും അഞ്ച് മിനിറ്റിനുള്ളിൽ പൈറേറ്റ്സ് ആദ്യ 'ഓൾ ഔട്ട്' സ്വന്തമാക്കി. ഏഴ് പോയിന്റ് പിന്നിലായിരുന്ന പിങ്ക് പാന്തേഴ്‌സ്, വിനയ്, റെസ മിർബഗേരി എന്നിവരുടെ ടാക്കിളുകളിലൂടെയും അലി സമാദിയുടെ റെയ്‌ഡുകളിലൂടെയും മത്സരത്തിൽ തിരിച്ചുവരാൻ ശ്രമിച്ചു.
എങ്കിലും, അയാനും മിലൻ ദഹിയയും സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. അങ്കിത് ജഗ്ലാൻ തന്റെ രണ്ടാം ടാക്കിൾ വിജയകരമായി പൂർത്തിയാക്കിയതോടെ ആദ്യ പത്ത് മിനിറ്റിന് ശേഷം പൈറേറ്റ്സ് 13-6 എന്ന നിലയിൽ ലീഡ് നിലനിർത്തി. പതിനാല് മിനിറ്റിനുള്ളിൽ നവ്ദീപിന്റെ ടാക്കിളിലൂടെ പൈറേറ്റ്സ് തങ്ങളുടെ രണ്ടാം 'ഓൾ ഔട്ട്' പൂർത്തിയാക്കി ആധിപത്യം ഉറപ്പിച്ചു. രണ്ട് തവണ ചാമ്പ്യന്മാരായ പിങ്ക് പാന്തേഴ്‌സിന്റെ നില കൂടുതൽ വഷളാക്കിക്കൊണ്ട് പൈറേറ്റ്സ് റെയ്‌ഡർമാർ സമ്മർദ്ദം വർധിപ്പിച്ചു.
അയാൻ തന്റെ 'സൂപ്പർ 10' പൂർത്തിയാക്കുകയും മിലൻ ദഹിയ ഹാഫ് ടൈമിന് തൊട്ടുമുമ്പ് മൂന്നാം 'ഓൾ ഔട്ട്' നേടുകയും ചെയ്‌തതോടെ ടീം 17 പോയിന്റിന്റെ (30-13) വലിയ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. അലി സമാദി മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ദീപൻഷു ഖത്രി, ആര്യൻ കുമാർ എന്നിവരടങ്ങുന്ന പ്രതിരോധനിര ശക്തമാവുകയും ചെയ്‌തതോടെ സ്കോർ 30-18 എന്ന നിലയിലെത്തി.
അവസാന ക്വാർട്ടറിലേക്ക് കടക്കുമ്പോൾ ലീഡ് പത്ത് പോയിന്റായി കുറഞ്ഞു. ആര്യൻ കുമാറിന്റെ മൂന്നാം ടാക്കിളോടെ ലീഡ് എട്ട് പോയിന്റായി ചുരുങ്ങി. എന്നാൽ, നവ്ദീപിന്റെ ടാക്കിൾ പൈറേറ്റ്സിന് വീണ്ടും ഇരട്ട അക്ക ലീഡ് നേടിക്കൊടുത്തു. നവ്ദീപ് തന്റെ 'ഹൈ ഫൈവ്' പൂർത്തിയാക്കിയത് ടീമിന്റെ ആധിപത്യം ഉറപ്പിച്ചു.
എന്നിരുന്നാലും, അലി സമാദി പിങ്ക് പാന്തേഴ്‌സിനായി പോരാട്ടം തുടർന്നു. 39-28 എന്ന സ്കോറിൽ മത്സരം തുടർന്നു. നാല് മിനിറ്റിൽ താഴെ മാത്രം സമയം ശേഷിക്കെ, അയാൻ ഒരു 'ഡൂ-ഓർ-ഡൈ' റെയ്‌ഡിലൂടെ നിർണായകമായ പ്രഹരം നൽകി. രണ്ട് പോയിന്റ് നേടി ലീഡ് 41-29 എന്നാക്കി ഉയർത്തി. ഇത് എതിർ ടീമിന്റെ തിരിച്ചുവരവ് അസാധ്യമാക്കി.
ഈ പികെഎൽ സീസണിൽ (പികെഎൽ 12) ഏറ്റവും കൂടുതൽ റെയ്‌ഡ് പോയിന്റുകൾ (275) നേടിയ താരമായും അയാൻ മാറി. ഇത് അഞ്ചാം തവണയാണ് അയാൻ 20-ൽ കൂടുതൽ പോയിന്റുകൾ നേടുന്നത്. ഈ വിജയത്തിലൂടെ പൈറേറ്റ്സ് തങ്ങളുടെ നാലാം 'ഓൾ ഔട്ട്' പൂർത്തിയാക്കി 47-32 എന്ന സ്കോറിന് വിജയം ഉറപ്പിച്ചു.
പികെഎൽ 2025 ഒക്ടോബർ 27-ലെ മത്സരങ്ങൾ:
മത്സരം 1: എലിമിനേറ്റർ 2 - പാറ്റ്ന പൈറേറ്റ്സ് vs മിനി-ക്വാളിഫയറിൽ തോറ്റ ടീം
മത്സരം 2: ക്വാളിഫയർ 1 - പുനേരി പൾട്ടാൻ vs ദബാംഗ് ഡൽഹി കെസി