പ്രോ കബഡി ലീഗ് സീസൺ 12 പുരോഗമിക്കുകയാണ്. ഓരോ മത്സരം കഴിയുമ്പോഴും കാര്യമായ ആവേശത്തിലാണ് ടൂർണമെന്റ് പുരോഗമിക്കുന്നത്. ആദ്യ ആഴ്‌ചയിലെ മത്സരങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം, ഈ സീസൺ ഏറ്റവും ആവേശകരമായ ഒന്നായി മാറാനും പുതിയ റെക്കോർഡുകൾ സ്ഥാപിക്കാനും സാധ്യതയുണ്ട് തന്നെയാണ് വിലയിരുത്തൽ. അത്രയധികം ത്രില്ലർ പോരാട്ടങ്ങൾക്കാണ് ഇക്കുറി ലീഗ് സാക്ഷ്യം വഹിക്കുന്നത്.
മത്സരങ്ങളുടെ ഫലങ്ങൾ നേരിയ വ്യത്യാസത്തിൽ നിശ്ചയിക്കപ്പെടുന്നു എന്നതാണ് ഈ സീസണിന്റെ പ്രധാന പ്രത്യേകത. ആദ്യത്തെ 28 മത്സരങ്ങളിൽ 14 എണ്ണവും അഞ്ച് പോയിന്റോ അതിൽ കുറവോ വ്യത്യാസത്തിലാണ് അവസാനിച്ചത്. പത്ത് പോയിന്റിലധികം വ്യത്യാസത്തിൽ അവസാനിച്ചത് വെറും എട്ട് മത്സരങ്ങൾ മാത്രമാണ് എന്നതും നിങ്ങൾ പരിശോധിക്കേണ്ട കാര്യമാണ്. മാത്രമല്ല ഇക്കുറി ആദ്യ എട്ട് ടീമുകൾ തമ്മിൽ ആറ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. ഇത് സീസണിന്റെ സ്വഭാവം വരച്ചുകാട്ടുന്നതാണ്.

സീസൺ പല നിർണായക മത്സരങ്ങൾക്കും അവസാന നിമിഷത്തില് ജയങ്ങൾക്കും സാക്ഷ്യം വഹിക്കുന്നത് നാം കണ്ടതാണ്. നേരത്തെ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് ഗുജറാത്ത് ജയന്റ്‌സിനെതിരെ നേടിയ വിജയത്തിൽ നിതിൻ കുമാർ ധൻകർ ആദ്യത്തെ ഗോൾഡൻ റെയ്‌ഡ് സ്വന്തമാക്കിയിരുന്നു. ബംഗാൾ വാരിയേഴ്‌സിന്റെ ക്യാപ്റ്റൻ ദേവാങ്ക് ദലാൽ, തന്റെ ആദ്യ മൂന്ന് കളികളിൽ മൂന്ന് സൂപ്പർ 10-കൾ ഉൾപ്പെടെ 50 റെയ്‌ഡ് പോയിന്റുകൾ നേടുന്ന ആദ്യ കളിക്കാരനായി റെക്കോർഡും തീർത്തു.
ഇക്കുറി 21 വ്യത്യസ്‌ത കളിക്കാർ സൂപ്പർ 10-കളും, 20 കളിക്കാർ ഹൈ 5-കളും, ഏഴ് കളിക്കാർ രണ്ടോ അതിലധികമോ സൂപ്പർ ടാക്കിളുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ അക്രമണോത്സുകമായ കളിയാണ് പ്രകടമാകുന്നത്. ഇത്തരത്തിൽ മത്സരങ്ങളുടെ ഏതൊക്കെ സാങ്കേതിക വശം എടുത്തുനോക്കിയാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി വാശിയേറിയ പോരാട്ടം തന്നെയാണ് കാണാനുള്ളത്.
ശ്രദ്ധേയമായ തിരിച്ചുവരവുകളും ഈ സീസണിന്റെ മുഖമുദ്രയായി. ഇരുപതാം മത്സരത്തിൽ ഡബാംഗ് ഡൽഹി കെസി ജയ്‌പൂർ പിങ്ക് പാന്തേഴ്‌സിനെതിരെ അഞ്ച് പോയിന്റ് വിജയം നേടിയത് ഇതിന്റെ ഉദാഹരണമാണ്. കൂടാതെ നിതിൻ കുമാർ ധൻകറിന്റെ പിങ്ക് പാന്തേഴ്‌സ് ഗുജറാത്ത് ജയന്റ്‌സിനെതിരെ ഗോൾഡൻ റെയ്‌ഡ് വിജയം സ്വന്തമാക്കിയിരുന്നു. ഒപ്പം പുനേരി പൽട്ടാൻ നടത്തിയ തിരിച്ചുവരവുകൾ ഉയർന്ന സമ്മർദ്ദത്തിലും ടീമുകൾ നടത്തിയ മെച്ചപ്പെട്ട പ്രകടനങ്ങൾ വിളിച്ചോതുന്നു.
മറ്റ് ഓർമ്മിക്കപ്പെടുന്ന പോരാട്ടങ്ങളിൽ മാച്ച് 17ൽ ബെംഗളൂരു ബുൾസ് നേടിയ ആറ് പോയിന്റ് മുന്നേറ്റം, സീസൺ ഓപ്പണറിൽ തമിഴ് തലൈവാസിന്റെ ഏഴ് പോയിന്റ് പിന്നിൽ നിന്ന ശേഷമുള്ള തിരിച്ചുവരവ്, മാച്ച് 16ൽ യുപി യോദ്ധാസിനെതിരെ ഹരിയാന സ്‌റ്റീലേഴ്‌സ് നടത്തിയ 11 പോയിന്റ് തിരിച്ചുവരവ് എന്നിവ കൂടി ഉൾപ്പെടുന്നു. ഇനിയും ഒട്ടേറെ മത്സരങ്ങൾ ബാക്കി നിൽക്കെ ഇത്തവണത്തെ ടൂർണമെന്റിൽ പൊടിപാറുന്ന പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്.