ആവേശകരമായ പോരാട്ടമാണ് പ്രോ കബഡി ലീഗിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വളരെ അധികം നിർണായകമായ ഘട്ടത്തിൽ മത്സരങ്ങൾ എത്തി നിൽക്കുന്നതിനാൽ തന്നെ ഓരോ പോയിന്റും വിലപ്പെട്ടതാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരം അതിനെ ശരിവയ്ക്കുന്നതാണ്. അവസാന നിമിഷം വരെ പോരാട്ടത്തിന്റെ ചൂടും ചൂരും ഒക്കെ നിറഞ്ഞ മത്സരത്തിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഡൽഹി ദബാംഗ് ടീം ഹരിയാന സ്‌റ്റീലേഴ്‌സിനെ തോൽപ്പിച്ചത്.
ഇതിന് പിന്നാലെ റഫറിയുടെ വിവാദ തീരുമാനത്തിന് ശേഷം ഹരിയാന സ്‌റ്റീലേഴ്‌സ് ദബാംഗ് ഡൽഹിയുമായി ഹസ്‌തദാനം നടത്താൻ വിസമ്മതിച്ചത് ഇപ്പോൾ വാർത്തയായിരിക്കുകയാണ്. നിർണായക ഘട്ടത്തിൽ നിൽക്കെയാണ് ആ തീരുമാനം ഉണ്ടായതിനാൽ എന്നത് കൊണ്ട് തന്നെ മത്സരം കൈവിട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ഹരിയാന സ്‌റ്റീലേഴ്‌സ്.

ചെന്നൈയിലെ എസ്‌ഡിഎടി മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്നലെ നടന്ന പ്രോ കബഡി ലീഗ് സീസൺ 12ന്റെ 54-ാം മത്സരത്തിൽ ഹരിയാന സ്‌റ്റീലേഴ്‌സിനെ 38-37 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ദബാംഗ് ഡൽഹി മറ്റൊരു വിജയം നേടിയെടുത്തത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ പക്ഷേ അവസാന നിമിഷം കുതിപ്പിലൂടെ തങ്ങളുടെ പോയിന്റും വിജയവും ഡൽഹി കൈപ്പിടിയിൽ ആക്കുകയായിരുന്നു.
ചെന്നൈ ലെഗിന്റെ ആദ്യ ദിവസത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഈ മത്സരം നടന്നതെന്ന് പറയാം. കാരണം അത്രയ്ക്ക് ആവേശമായിരുന്നു തുടക്കം മുതൽ. ആഷു മാലിക്കിന്റെ സൂപ്പർ 10 ന്റെ മികവിൽ ദബാംഗ് ഡൽഹി ആധിപത്യം സ്ഥാപിച്ചു. എന്നിരുന്നാലും, അവസാന ക്വാർട്ടറിൽ വൈകിയുള്ള പോരാട്ടം സ്‌റ്റീലേഴ്‌സിന് വിജയത്തിന് അടുത്തെത്തിച്ചു. ജയ്‌ദീപിന്റെ ഹൈ ഫൈവും വിനയ്‌യുടെ 18 പോയിന്റുകളും ഗുണമായി എന്ന് തോന്നിയ സമയമായിരുന്നു അത്.
അവസാന 10 മിനിറ്റിനുള്ളിൽ നാടകീയമായ ഒരു വഴിത്തിരിവോടെ സ്‌റ്റീലേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. വിനയ്‌യുടെ ആക്രമണത്തിലെ സ്ഥിരതയും ആശിഷ് നർവാളിന്റെ ബെഞ്ചിന് പുറത്തുള്ള ഊർജവും കാരണം അവർ ദബാംഗ് ഡൽഹിയെ പിന്നിലേക്ക് തള്ളിവിട്ടു. എന്നാൽ അന്തിമ ഫലം മാത്രം അവർക്ക് അനുകൂലമായി വന്നില്ല. എങ്കിലും ഒരു കബഡി മത്സരത്തിന് ഏറ്റവും അനുയോജ്യമായ ഫോർമാറ്റ് ആയിരുന്നു ഇതിന്റേത് എന്ന് നിസംശയം പറയാം.
നിലവിലെ ചാമ്പ്യന്മാരും ഈ സീസണിൽ എട്ട് വിജയങ്ങൾ സ്വന്തമാക്കിയ ടേബിൾ-ടൈപ്പർമാരും തമ്മിലുള്ള ഏറ്റുമുട്ടലിന് അനുയോജ്യമായ ഒരു ഫിനിഷായിരുന്നു അതെന്ന് കാണികളുടെ ആവേശത്തിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് എതിർടീമിന് കൈകൊടുക്കാതെ ഹരിയാന സ്‌റ്റീലേഴ്‌സ് മൈതാനം വിട്ടത്. എന്തായാലും കൂടുതൽ ആവേശോജ്വലമായ പോരാട്ടങ്ങൾക്കാണ് പികെഎൽ സാക്ഷ്യം വഹിക്കാൻ പോവുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്ന് ഉറപ്പാണ്.