പ്രോ കബഡി ലീഗ് സീസൺ 12 ലീഗ് ഘട്ടം ആവേശകരമായ പോരാട്ടങ്ങൾക്ക് ഒടുവിൽ സമാപിച്ചിരിക്കുകയാണ്. 108 മത്സരങ്ങൾക്ക് ശേഷം എട്ട് ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. പുണേരി പൾട്ടൻ 18 മത്സരങ്ങളിൽ നിന്ന് 13 വിജയങ്ങളോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ദബാംഗ് ദില്ലിയും 18 കളികളിൽ നിന്ന് 13 വിജയങ്ങൾ നേടിയെങ്കിലും സ്കോർ വ്യത്യാസം കുറവായതിനാൽ രണ്ടാം സ്ഥാനത്ത് ഒതുങ്ങി.
ബെംഗളൂരു ബുൾസ് 18 മത്സരങ്ങളിൽ 11 വിജയങ്ങളോടെ മൂന്നാം സ്ഥാനവും, തെലുങ്ക് ടൈറ്റൻസ് 10 വിജയങ്ങളോടെ മികച്ച സ്കോർ വ്യത്യാസത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. ഹരിയാന സ്‌റ്റീലേഴ്‌സും യു മുംബയും 18 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളോടെ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തി. പാറ്റ്ന പൈറേറ്റ്സ് 8 വിജയങ്ങളോടെ ഏഴാം സ്ഥാനത്തും, ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് 10 വിജയങ്ങളോടെ സ്കോർ വ്യത്യാസത്തിലെ പോരായ്‌മ കാരണം എട്ടാം സ്ഥാനത്തും എത്തി.

യുപി യോദ്ധാസ് (18-ൽ 7 വിജയം), തമിഴ് തലൈവാസ് (6 വിജയം) എന്നിവർ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിൽ നിന്ന് പ്ലേ ഓഫിൽ എത്താതെ പുറത്തായി. ഗുജറാത്ത് ജയന്റ്സും ബംഗാൾ വാരിയേഴ്‌സും ആറ് വിജയങ്ങളോടെ 11, 12 സ്ഥാനങ്ങളിൽ സീസൺ അവസാനിപ്പിച്ചു. ഇനി ഇവരുടെ ഭാഗ്യ പരീക്ഷണം അടുത്ത സീസണിൽ.
പികെഎൽ 2025 ലീഗ് ഘട്ടത്തിൽ 200 പോയിന്റ് കടന്ന റെയ്‌ഡർമാർ
ലീഗ് ഘട്ടത്തിൽ മൂന്ന് കളിക്കാർ 200 റെയ്‌ഡ് പോയിന്റ് കടന്നു, മറ്റ് രണ്ട് പേർ 150ൽ അധികം പോയിന്റുകൾ നേടി. ഈ റെയ്‌ഡർമാരിൽ ബംഗാൾ വാരിയേഴ്‌സിന്റെ ദേവാങ്ക് ദലാൽ 271 പോയിന്റുമായി മുന്നിട്ട് നിന്നു. പാറ്റ്ന പൈറേറ്റ്സിന്റെ അയൻ ലോച്ചബ് 242 പോയിന്റും, തമിഴ് തലൈവാസിന്റെ അർജുൻ ദേശ്വാൾ 209 പോയിന്റും നേടി.
ബെംഗളൂരു ബുൾസിന്റെ അലിറേസ മിർസായിൻ 180 പോയിന്റും, തെലുങ്ക് ടൈറ്റൻസിന്റെ ഭരത് ഹൂഡ 172 പോയിന്റും നേടിയിരുന്നു. ദേവാങ്ക് ദലാൽ 16 മത്സരങ്ങളിൽ നിന്ന് 15 സൂപ്പർ 10-ഉം നേടി. മിർസായിനും അയൻ ലോച്ചബും 18 മത്സരങ്ങളിൽ നിന്ന് 12 സൂപ്പർ 10-കൾ വീതം സ്വന്തമാക്കി. അർജുൻ ദേശ്വാൾ 18 കളികളിൽ 11 സൂപ്പർ 10-കളും, നിതിൻ കുമാർ (ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ്) 14 മത്സരങ്ങളിൽ 10 സൂപ്പർ 10-കളും നേടി.
ടാക്കിൾ പോയിന്റ് പട്ടികയിൽ ജയദീപ് ദഹിയ ഒന്നാമത്
ലീഗ് ഘട്ടത്തിൽ അഞ്ച് ഡിഫൻഡർമാർ 50-ൽ അധികം ടാക്കിൾ പോയിന്റുകൾ നേടി. ഹരിയാന സ്‌റ്റീലേഴ്‌സ് ക്യാപ്റ്റൻ ജയദീപ് ദഹിയ 67 ടാക്കിൾ പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. നിതേഷ് കുമാർ (തമിഴ് തലൈവാസ്) 65 പോയിന്റുകളോടെ രണ്ടാമതും, ദീപക് ശങ്കർ (ബെംഗളൂരു ബുൾസ്) 59 പോയിന്റുകളോടെ മൂന്നാമതുമെത്തി. യു മുംബ ക്യാപ്റ്റൻ സുനിൽ കുമാറും ബെംഗളൂരു ബുൾസ് ക്യാപ്റ്റൻ യോഗേഷ് ദഹിയയും 51 പോയിന്റുകൾ വീതം നേടി നാലാം സ്ഥാനം പങ്കിട്ടു.
സീസൺ 12 പ്ലേഓഫ് ഘട്ടം
ഒക്ടോബർ 31-ന് നടക്കുന്ന ഗ്രാൻഡ് ഫൈനൽ ഉൾപ്പെടെ ഏഴ് മത്സരങ്ങളാണ് പ്ലേഓഫ് ഘട്ടത്തിൽ ഉള്ളത്. ലീഗ് ഘട്ടത്തിലെ മികച്ച ടീമുകൾക്ക് അനുകൂലമായ നോക്കൗട്ട്, ക്വാളിഫയർ സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
പ്ലേ-ഇൻ മത്സരങ്ങൾ - ഒക്ടോബർ 25
പ്ലേ-ഇൻ 1: ഹരിയാന സ്റ്റീലേഴ്‌സ് vs ജയ്പൂർ പിങ്ക് പാന്തേഴ്‌സ്.
പ്ലേ-ഇൻ 2: യു മുംബ vs പാറ്റ്ന പൈറേറ്റ്സ്.
ഈ മത്സരങ്ങളിലെ വിജയികൾ എലിമിനേറ്റർ റൗണ്ടിലേക്ക് കടക്കും.
എലിമിനേറ്ററുകൾ - ഒക്ടോബർ 26, 27
ഒക്ടോബർ 26-ന് നടക്കുന്ന എലിമിനേറ്റർ 1-ൽ പ്ലേ-ഇൻ 1, പ്ലേ-ഇൻ 2 വിജയികൾ ഏറ്റുമുട്ടും. അതേ ദിവസം നടക്കുന്ന മിനി ക്വാളിഫയറിൽ ബെംഗളൂരു ബുൾസ് തെലുങ്ക് ടൈറ്റൻസുമായി കളിക്കും. ഒക്ടോബർ 27-ന് എലിമിനേറ്റർ 2-ൽ എലിമിനേറ്റർ 1 വിജയിയും മിനി ക്വാളിഫയർ തോറ്റ ടീമും മത്സരിക്കും.
ക്വാളിഫയറുകൾ - ഒക്ടോബർ 27, 29
ഒക്ടോബർ 27-ന് നടക്കുന്ന ക്വാളിഫയർ 1-ൽ പുണേരി പൽട്ടൻ ദബാംഗ് ദില്ലിയുമായി ഏറ്റുമുട്ടും. ഇതിലെ വിജയി ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കും. തോൽക്കുന്ന ടീമിന് ക്വാളിഫയർ 2-ൽ ഒരു അവസരം കൂടി ലഭിക്കും. ഒക്ടോബർ 29-ന് ക്വാളിഫയർ 2-ൽ ക്വാളിഫയർ 1-ൽ തോറ്റ ടീമും എലിമിനേറ്റർ 2 വിജയിയും തമ്മിൽ കളിക്കും. ഇതിലെ വിജയി ഫൈനലിൽ പ്രവേശിക്കും.
ഫൈനൽ - ഒക്ടോബർ 31
ക്വാളിഫയർ 1 വിജയിയും ക്വാളിഫയർ 2 വിജയിയും തമ്മിൽ ഒക്ടോബർ 31-ന് നടക്കുന്ന പോരാട്ടത്തിലെ വിജയിയെ പികെഎൽ സീസൺ 12 ചാമ്പ്യനായി കിരീടം ചൂടും.
പ്ലേഓഫ് ഫോർമാറ്റ്
പികെഎൽ പ്ലേഓഫ് ഘടന അനുസരിച്ച്, അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങളിലെത്തിയ ടീമുകൾ പ്ലേ-ഇൻ മത്സരങ്ങളിൽ ഏറ്റുമുട്ടും. മൂന്നാമത്തെയും നാലാമത്തെയും സ്ഥാനങ്ങളിലെത്തിയ ബെംഗളൂരു ബുൾസിനും തെലുങ്ക് ടൈറ്റൻസിനും മിനി ക്വാളിഫയർ വഴി ഒരു അധിക സാധ്യതയുണ്ട്.
ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ പുണേരി പൽട്ടൻ, ദബാംഗ് ദില്ലി എന്നീ ടീമുകൾക്ക് ഫൈനലിൽ എത്താൻ ഇരട്ട അവസരമുണ്ട്. ലീഗ് ഘട്ടത്തിലെ മികച്ച പ്രകടനങ്ങൾ നടത്തുന്ന ടീമുകൾക്ക് ഈ ഏഴ് മത്സരങ്ങളുള്ള പ്ലേഓഫ് ശരിക്കും നല്ല അവസരം വാഗ്‌ദാനം ചെയ്യുന്നു, അതോടൊപ്പം അവസാന നിമിഷം വരെ ആവേശം നിലനിർത്തുന്നു.