ടോക്കിയോ: 'ഛക് ദേ ഇന്ത്യ' വിളിക്കാന്‍ കാത്തുനിന്ന ജനതയ്ക്ക് നിരാശ. അവസാന ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇന്ത്യയെ തകര്‍ത്തു. ടോക്കിയോ ഒളിമ്പിക്സ് സെമി ഫൈനലില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയം ജയിച്ചുകയറി. ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ബെല്‍ജിയവും നാലാം ക്വാര്‍ട്ടര്‍ ആരംഭിച്ചത് (2-2). പക്ഷെ അലക്സാണ്ടര്‍ ഹെണ്ട്രിക്സ് രണ്ടു തവണ വില്ലനായപ്പോള്‍ ഇന്ത്യ പതറി. 49, 53, 59 മിനിറ്റുകളില്‍ വീണ രണ്ടു ഗോളുകളില്‍ ഇന്ത്യയുടെ തോല്‍വി എഴുതപ്പെട്ടു. ഇതോടെ ഒളിമ്പിക്സ് സ്വര്‍ണമെന്ന മോഹവും ഇല്ലാതായി.
Also Read: IND vs ENG: വടികൊടുത്ത് അടി വാങ്ങി, ഇന്ത്യയെ ട്രോളിയ ബാര്‍മി ആര്‍മിക്കു 'പണികിട്ടി', പൊങ്കാല
Also Read: IND vs ENG: ഗാംഗുലി പോലും അതു ചെയ്യില്ല!, പക്ഷെ റിഷഭ് ഞെട്ടിച്ചു- ആന്ഡേഴ്സന്
ഗോളടിക്ക് തുടക്കമിട്ടത് ബെല്‍ജിയമാണ്. രണ്ടാം മിനിറ്റില്‍ത്തന്നെ ഇന്ത്യയുടെ വലയ്ക്കുള്ളില്‍ പന്തെത്തിക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. പതിവു ഡ്രാഗ് ഫ്ളിക്കര്‍ അലക്സാണ്ടര്‍ ഹെണ്ട്രിക്ക്സിന് പകരമെത്തിയ ലോയിക്ക് ല്യുപാര്‍ട്ട് പന്തിനെ കൃത്യമായി ലക്ഷ്യത്തില്‍ തൊടുവിച്ചു. അഞ്ചാം മിനിറ്റിലും ബെല്‍ജിയത്തിന്റെ ഭാഗത്തുനിന്നും കടന്നാക്രമണം കണ്ട ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ഏഴാം മിനിറ്റില്‍ ഇന്ത്യ ആദ്യ ഗോള്‍ മടക്കി. തുടരെ നേടിയ പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഹര്‍മന്‍പ്രീത് സിങ് എതിരാളികളുടെ വലയിലേക്ക് നിറയൊഴിച്ചു. ടൂര്‍ണമെന്റില്‍ താരം കുറിക്കുന്ന അഞ്ചാമത്തെ ഗോളാണിത്. ഇവയെല്ലാം പിറന്നതാകട്ടെ പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നും. ആദ്യ ഗോളിന്റെ ആരവം തെല്ലൊന്നടങ്ങും മുന്‍പേതന്നെ ബെല്‍ജിയത്തെ ഞെട്ടിച്ച് ഇന്ത്യ വീണ്ടും വല കുലുക്കി. എട്ടാം മിനിറ്റില്‍ അമിത് റോഹിദാസ് വലതു വിങ്ങില്‍ നിന്നും നല്കിയ മികച്ച പാസ് മന്ദീപ് സിങ്ങിലേക്ക്. പന്തിനെ വരുതിയില്‍ നിര്‍ത്തിയ മന്ദീപ് സിങ്, ഒരു നിമിഷത്തെ സാവകാശത്തിന് ശേഷം ബെല്‍ജിയത്തിന്റെ വലയില്‍ പന്തടിച്ചുകയറ്റി.
Also Read: IND vs ENG: 'എന്നെ 9112083319 എന്ന നമ്പറില്‍ വിളിക്കൂ', സെവാഗ് സൂചിപ്പിച്ചത് ഇന്ത്യയുടെ തകര്‍ച്ചയോ?
രണ്ടാം ക്വാര്‍ട്ടറിലാണ് ബെല്‍ജിയത്തിന്റെ തിരിച്ചുവരവ്. 19 ആം മിനിറ്റില്‍ മത്സരത്തിലെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ തൊടുത്ത അലക്സാണ്ടര്‍ ഹെണ്ട്രിക്ക്സ് ലോകോത്തര ഡ്രാഗ് ഫ്ളിക്കിലൂടെ ഗോള്‍ കണ്ടെത്തി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശ്രീജേഷിന് പ്രതിരോധിക്കാന്‍ സമയം പോലും ഈ അവസരത്തില്‍ ലഭിച്ചില്ല. മൂന്നാം ക്വാര്‍ട്ടറില്‍ കാര്യമായ സംഭവവികാസങ്ങള്‍ കണ്ടില്ല.
ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ബെൽജിയവും നാലാം ക്വാർട്ടർ ആരംഭിച്ചത്. ഇരു പക്ഷത്തും രണ്ടു ഗോളുകൾ വീതം. പക്ഷെ 48 ആം മിനിറ്റില്‍ അലക്സാണ്ടര്‍ ഹെണ്ട്രിക്സ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. നായകന് മന്‍പ്രീത് സിങ് ഗ്രീന്‍ കാര്‍ഡ് കണ്ട് ബെഞ്ചിലേക്ക് മടങ്ങിയതിന് പിന്നാലെ ബെല്‍ജിയം ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നു. തുടര്‍ച്ചയായി ലഭിച്ച മൂന്നു പെനാല്‍റ്റി കോര്‍ണറുകളില്‍ ഒന്നാണ് ഇവിടെ ഗോളായി മാറിയത്.
Also Read: ആര് പരമ്പര നേടും? ഇംഗ്ലണ്ടിനെ അത് ബാധിക്കും, അലെസ്റ്റര്‍ കുക്കിന്റെ പ്രവചനമിതാ
52 ആം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ഗോള്‍ കണ്ടെത്തിയ ഹെണ്ട്രിക്സ് മത്സരത്തില്‍ ഹാട്രിക് തികച്ചു. മറ്റൊരു പെനാല്‍റ്റി കോര്‍ണറാണ് നാലാം ഗോളിലേക്ക് വഴിതെളിച്ചത്. 58 ആം മിനിറ്റില്‍ ഡോഹമനും ഗോളടിച്ചതോടെ ഇന്ത്യയുടെ പെട്ടിയില്‍ അവസാനത്തെ ആണിയും തറഞ്ഞുകയറി.