മുംബൈ: വനിതാ ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി വനിതാ ടീം സെമി ഫൈനലില്‍ കടന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതാ ടീം ഒളിമ്പിക്‌സ് ഹോക്കിയുടെ സെമി ഫൈനലില്‍ കടക്കുന്നത്. ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. ഗോള്‍ നേടിയത് മാത്രമല്ല ഓസ്‌ട്രേലിയയെ പ്രതിരോധത്തില്‍ ശരിക്കും പൂട്ടിയാണ് വനിതകളുടെ പോരാട്ടം ഒരുപടി കടന്ന് മുന്നോട്ട് പോയത്. ഒരു ഘട്ടത്തിലും ഇന്ത്യയുടെ പ്രതിരോധക്കോട്ട പൊളിക്കാന്‍ ഓസീസിന് സാധിച്ചില്ല.
വനിതാ ടീമിന്റെ മൂന്നാം ഒളിമ്പിക്‌സ് മാത്രമാണിത്. 1980ലും 2016ലും മാത്രമാണ് വനിതാ ടീം ഒളിമ്പിക്‌സില്‍ മത്സരിച്ചിട്ടുള്ളത്. മൂന്നാമത്തെ ഒളിമ്പിക്‌സില്‍ തന്നെ ടീം ചരിത്രമെഴുതി സെമിയില്‍ കടന്നിരിക്കുകയാണ്. ഇതോടെ പുരുഷ ടീമിനെ പോലെ തന്നെ വനിതകളും സെമിയിലെത്തി എന്ന പ്രത്യേകതയുമുണ്ട്. മത്സരം ഓസ്‌ട്രേലിയയെ ഇന്ത്യ പ്രതിരോധ രീതി പ്രശംസനീയമായിരുന്നു. 22ാം മിനുട്ടിലാണ് ഗുര്‍ജിത്ത് കൗര്‍ ഗോള്‍ നേടുന്നത്. പെനാള്‍ട്ടി കോര്‍ണറിലായിരുന്നു ഗോള്‍ പിറന്നത്. അതേസമയം ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ പെനാള്‍ട്ടി കോര്‍ണറില്‍ ഗോള്‍ വഴങ്ങിയിട്ടില്ലെന്ന മികവിനെയും ഗുര്‍ജിത്ത് തകര്‍ത്തു.
ലോക രണ്ടാം നമ്പര്‍ ടീമായ ഓസീസിനെതിരെ ലോക ഒമ്പതാം നമ്പറായ വനിതകള്‍ എല്ലാ അര്‍ത്ഥത്തിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. മത്സരം ഒരിക്കലും ഇന്ത്യക്ക് അനുകൂലമായിരുന്നില്ല. വമ്പന്‍ തോല്‍വി വനിതകള്‍ നേരിടുമെന്നാണ് പ്രവചിക്കപ്പെട്ടത്. അര്‍ജന്റീന, നെതര്‍ലെന്റ്‌സ്, ന്യൂസിലന്‍ഡ്, സ്‌പെയിന്‍, ബ്രിട്ടന്‍, ഇവയില്‍ ഏതെങ്കിലും ടീമിനെയാവും ഇന്ത്യ സെമിയില്‍ നേരിടുക. ഈ ഒളിമ്പിക്‌സ് ഇന്ത്യ നേടുന്ന ആദ്യത്തെ പെനാള്‍ട്ടി കോര്‍ണര്‍ ഗോള്‍ കൂടിയായിരുന്നു ഓസ്‌ട്രേലിയക്കെതിരെ പിറന്നത്. ഓസീസ് ടീമും ഇത്തവണ പെനാള്‍ട്ടി കോര്‍ണറില്‍ ഗോള്‍ വഴങ്ങിയിരുന്നില്ല.
ഓസ്‌ട്രേലിയ ഏതൊക്കെ സമയത്ത് ആക്രമിച്ച് കളിക്കാന്‍ നോക്കിയോ അപ്പോഴൊക്കെ അവരെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. എട്ട് പെനാള്‍ട്ടി കോര്‍ണറുകളാണ് മത്സരത്തില്‍ ഇന്ത്യ പ്രതിരോധിച്ചത്. ഇന്ത്യക്ക് കിട്ടിയതോ ആകെ ഒരു പെനാല്‍ട്ടി കോര്‍ണറും. അത് തന്നെ ഗോളാവുകയും ചെയ്തു. ഈ സീസണില്‍ ഇന്ത്യയുടെ മൂന്നാമത്തെ ജയം മാത്രമാണ് ഇത്. അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളെയാണ് നേരത്തെ ഇന്ത്യ പരാജയപ്പെടുത്തിയത്. നെതര്‍ലെന്‍ഡ്‌സ്, ജര്‍മനി, ബ്രിട്ടന്‍ ടീമുകള്‍ക്കെതിരെ ദയനീയമായി തോറ്റ ശേഷമാണ് വനിതകള്‍ തിരിച്ചുവരവ് നടത്തിയത്.
ചിത്രം:ട്വിറ്റർ