ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഉജ്ജ്വല വിജയത്തോടെ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യ നേടി. പൂള് എയിലെ മൂന്നാമത്തെ മല്‍സരത്തില്‍ അര്‍ജന്റീനയെ 3-1നു തുരത്തിയാണ് ഇന്ത്യ നോക്കൗട്ട്റൗണ്ടില്‍ കടന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വിജയം കൂടിയാണിത്. നേരത്തേ ന്യൂസിലാന്‍ഡിനെ 3-2നും സ്പെയിനിനെ 3-0നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഓസ്ട്രേലിയയോടേറ്റ 1-7ന്റെ പരാജയം മാത്രമാണ് ഇന്ത്യയുടെ മോശം പ്രകടനം.
വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. അര്‍ജന്റീനയ്ക്കെതിരേ നേടിയ മികച്ച വിജയത്തോടെ ഇന്ത്യ പൂളില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി. പൂളില്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം ഇനി ജപ്പാനെതിരേയാണ്. അര്‍ജന്റീനയ്ക്കെതിരേ തുടക്കം മുതല്‍ ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാല്‍ ആദ്യ രണ്ടു ക്വാര്‍ട്ടറുകളിലും ഇവ ഗോളുകളാക്കി മാറ്റാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ വരുണിലൂടെ ഇന്ത്യ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. ഈ ഗോളില്‍ ഇന്ത്യ വിജയത്തിലേക്കു നീങ്ങവെയാണ് അര്‍ജന്റീന നാലാം ക്വാര്‍ട്ടറില്‍ സമനില പിടിച്ചുവാങ്ങിയത്. കളി അവസാനിക്കാന്‍ 13 മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു ഇത്.
മല്‍സരം 1-1ന്റെ സമനിലയിലേക്കു നീങ്ങവെയായിരുന്നു അവസാന മിനിറ്റുകളില്‍ തുടരെ രണ്ടു ഗോളുകളുമായി ഇന്ത്യ ആവേശകരായ ജയം സ്വന്തമാക്കിയത്. രണ്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഒളിംപിക്സിലെ അരങ്ങേറ്റക്കാരന്‍ കൂടിയായ വിവേകാണ് ഇന്ത്യയെ 2-1നു മുന്നിലെത്തിച്ചത്. അതുകൊണ്ടും ഇന്ത്യക്കു തൃപ്തിയായില്ല. രണ്ടില്‍ താഴെ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയ ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ഗോള്‍പട്ടികയും ജയവും പൂര്‍ത്തിയാക്കി. ഒപ്പം ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ടീമിനു നേടിത്തന്നു.
അതേസമയം, ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പിവി സിന്ധു ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ മിയ ബിഷ്ഫെല്‍റ്റിനെ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. സ്കോര്‍ 21-19, 21-13. റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ വിജയി കൂടിയായ സിന്ധു ക്വാര്‍ട്ടറില്‍ ജപ്പാനീസ് താരം അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.