കൊല്ലം: കേരളം ഇനി ഹോക്കി ചൂടിലേക്ക്. ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്തെ അസ്ട്രോ ടർഫ് സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കമാവും. കായിക ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയം വഹിക്കുന്നത്. ബുധനാഴ്ച വൈകീട്ട് 4.30 -ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടി അമ്മ, കേരള ഹോക്കി ബ്രാന്‍ഡ് അംബാസിഡര്‍ സുരേഷ് ഗോപി എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ , സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
19 ദിവസം നീണ്ട് നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍വീസ് ടീമുകളും ഉള്‍പ്പെടെ 45 ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെയും അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെയും സെലക്ഷന്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും. ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷൻ മത്സരങ്ങള്‍ക്ക് 23 (വ്യാഴാഴ്ച) മുതലാണ് തുടക്കമാവുക. ബി ഡിവിഷന്‍ മത്സരങ്ങള്‍ ഫെബ്രുവരി ഒന്ന് വരെ നീളും.
കിവികളെ പിടിക്കാന്‍ കോലിക്കൂട്ടമെത്തി... ടീം ഇന്ത്യ ന്യൂസിലാന്‍ഡില്‍, വെടിക്കെട്ട് കാത്ത് ആരാധകര്‍
ജനുവരി 30 മുതലാണ് എ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 9 -നാണ് എ ഡിവിഷൻ കിരീടപ്പോരാട്ടം. ബി ഡിവിഷനില്‍ മത്സരിക്കുന്ന ചണ്ഡീഗഡില്‍ നിന്നുള്ള യൂകോ ബാങ്ക് വിമന്‍സ് ഹോക്കി അക്കാദമി ടീം , ബിഹാര്‍,ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, മുംബൈ, ഗുജറാത്ത്, ബംഗാൾ ടീമുകള്‍ കൊല്ലത്തെത്തി. ഉത്തരാഖണ്ഡ് ടീം ഇന്ന് പരിശീലനത്തിനിറങ്ങി. ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍ വരും ദിവസങ്ങളിലായി കൊല്ലത്തെത്തും.