കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ഗ്രൂപ്പ് 'എച്ച്' -ലെ നിര്‍ണായക മത്സരത്തില്‍ സാഗ് ടീമിനെ (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി) കീഴടക്കി എസ്എസ്ബി (സശസ്ത്ര സീമാ ബെല്‍) ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എസ്എസ്ബിയുടെ ജയം. എസ്എസ്ബിയ്ക്ക് വേണ്ടി കുല്ലു കുമുദിനി ഒന്നും ധവാല്‍ മനീഷ രണ്ടും ഗോളുകൾ കണ്ടെത്തി. സാഗിന്റെ ഗോള്‍ ശിവാംഗി സോളങ്കിയുടെ വകയായിരുന്നു.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മൂന്നു ഗോളടിച്ച് എസ്എസ്ബി ജയം പിടിച്ചെടുത്തത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് വിദര്‍ഭയെ തകര്‍ത്തു. നാലു ഗോള്‍ നേടിയ മുന്നേറ്റ താരം അഞ്ജലിയാണ് ഹിമാചലിന്റെ വിജയശില്‍പി. ഹിമാചലിന്റെ മറ്റുഗോളുകള്‍ പായല്‍, സാക്ഷി താക്കൂര്‍ എന്നിവർ സ്‌കോര്‍ ചെയ്തു. വിദര്‍ഭയുടെ ആശ്വാസഗോള്‍ ആനന്ദ് റാവു യാദ്‌ന്യ സന്‍ഗോലെയുടെ വകയായിരുന്നു.
ബുധനാഴ്ച്ച ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോവ എസ്എസ്ബിയെ നേരിടും. രണ്ടാം ക്വാര്‍ട്ടറിൽ ഗുജറാത്തിന് ബെംഗളുരുവാണ് എതിരാളി. മൂന്നാം ക്വാര്‍ട്ടറില്‍ എസ്പിഎസ്ബി (സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) മുംബൈയുമായി കൊമ്പുകോർക്കും. അവസാന ക്വാര്‍ട്ടറില്‍ ചണ്ഡീഗഢ് യൂക്കോബാങ്ക് ഹോക്കി അക്കാദമി പട്യാലയെയാണ് നേരിടുക.
രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് ഗോള്‍ നേടിയ എസ്എസ്ബി താരം രഞ്ജിത മിന്‍ജാണ് ഗോള്‍ നേട്ടക്കാരികളില്‍ മുന്നിൽ. സാഗിന്റെ ശിവാംഗി സോളങ്കിയും ആറ് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്. ആകെ ഗോളുകളുടെ കണക്കെടുത്താൽ എസ്എസ്ബിയാണ് പ്രഥമസ്ഥാനത്ത്. ഇതുവരെ 25 ഗോളുകൾ എസ്എസ്ബി ടീം അടിച്ചുകൂട്ടി.
ടൂര്‍ണമെന്റിലെ 'എ' ഡിവിഷന്‍ മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച്ച തുടക്കമാകും. മധ്യപ്രദേശും ഭോപ്പാലും തമ്മിലാണ് ഉദ്ഘാടനമത്സരം. ആദ്യദിനം കേരളം ഒഡീഷയെ നേരിടും. കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് 'എ' -യിലാണ് കേരളം. ഫെബ്രുവരി ഒന്നിന് കേരളം ഹിമാചലിനെയും ഫെബ്രുവരി രണ്ടിന് മധ്യപ്രദേശിനെയും നേരിടും. ഫെബ്രുവരി 3 -ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം ഭോപ്പാലുമായി ഏറ്റുമുട്ടും. ബെംഗളുരുവിലെ പരിശീലനം പൂര്‍ത്തിയാക്കി കേരള ടീം ബുധനാഴ്ച്ചയാണ് കൊല്ലത്തെത്തുക.