കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് 'ഡി' -യില്‍ യൂക്കോ ബാങ്ക് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹിയെ തകര്‍ത്തത്. രാധ, പൂജ, ആര്‍തി, ക്യാപ്റ്റൻ ദീപ്തി ശര്‍മ, ജ്യോതി എന്നിവര്‍ യൂക്കോ ബാങ്കിനായി ഗോളുകള്‍ നേടി. ഗ്രൂപ്പ് 'ഡി' -യില്‍ യൂക്കോ ബാങ്കിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ഗ്രൂപ്പ് 'ഇ' -യിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബിഹാറിനെ കീഴടക്കിയാണ് പട്യാല ടീം ക്വാര്‍ട്ടർ ടിക്കറ്റ് ഉറപ്പാക്കിയത്. പട്യാലയ്ക്കായി മന്‍ദീപ് കൗര്‍, തരന്‍ ദീപ് കൗര്‍, സുമന്‍പ്രീത് കൗര്‍, സുഖ്‌വീര്‍ കൗര്‍ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ബിഹാറിന്റെ ആശ്വാസഗോള്‍ കുമാരി അപരാജിത കണ്ടെത്തി. ഗ്രൂപ്പ് 'എഫ്' -ലെ മത്സരത്തില്‍ മുംബൈ മടക്കമില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തെലങ്കാനയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രവേശനം നേടി. പ്രിയ ദുബെ ഹാട്രിക്കും പായല്‍ സാവന്ത്, റുഖയ്യ ഷെയ്ഖ്, അല്‍തിയ ഡാല്‍മെയ്ഡ, റേഷം മെഹാദിക്ക് എന്നിവരുടെ ഗോൾമികവും മുംബൈയുടെ വിജയം ഉറപ്പാക്കി.
ചൊവ്വാഴ്ച്ച നടക്കുന്ന ഗ്രൂപ്പ് എച്ച് മത്സരങ്ങളോടെ ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിയും. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഹോക്കി ഹിമാചല്‍ വിദര്‍ഭയെ നേരിടും; സാഗ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി) എസ്എസ്ബി ടീമുമായി (സശസ്ത്ര സീമാ ബല്‍) മാറ്റുരയ്ക്കും. മത്സരവിജയി ഗ്രൂപ്പ് 'എഫ്' -ൽ നിന്നും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ജനുവരി 29 -നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
ആദ്യ ക്വാര്‍ട്ടറിൽ ഗോവയുടെ എതിരാളി പൂള്‍ 'എഫ്' ജേതാക്കളാണ്. രണ്ടാം ക്വാര്‍ട്ടറില്‍ ഗുജറാത്തും ബെംഗളുരുവും ഏറ്റുമുട്ടും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ എസ്പിഎസ്ബി (സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) - മുംബൈ ടീമുകൾ തമ്മിലാണ്. അവസാന ക്വാര്‍ട്ടർ മത്സരത്തിൽ ചണ്ഡീഗഢ് യൂക്കോബാങ്ക് പട്യാലയെ നേരിടും.
ഈ മാസം 31 -നാണ് ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ സെമിഫൈനല്‍ പോരാട്ടങ്ങള്‍. ഫെബ്രുവരി ഒന്നിന് ലൂസേഴ്‌സ് ഫൈനലും കിരീടപ്പോരാട്ടവും നടക്കും. രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് ഗോള്‍ നേടിയ എസ്എസ്ബി (സശസ്ത്ര സീമാ ബെല്‍) താരം രന്‍ജിത മിന്‍ജാണ് ഗോള്‍ സ്‌കോറര്‍മാരില്‍ മുന്നില്‍. എസ്എസ്ബിയുടെ തന്നെ പ്രീതിയും സാഗിന്റെ ശിവാംഗി സോളങ്കിയും രൻജിതയ്ക്ക് തൊട്ടുപിന്നിലുണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്നും ആകെ 22 ഗോള്‍ നേടിയ എസ്എസ്ബിയാണ് ടീം ഗോള്‍ സ്‌കോറിംഗില്‍ ഏറ്റവും മുന്നിൽ.