കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബെംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പൂള് എ യിലെ നിര്‍ണായക മത്സരത്തില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചാണ് ഗോവ ടൂര്‍ണമെന്റിലെ അവസാന എട്ടിൽ ഇടം നേടിയത്. ഗോവയ്ക്ക് വേണ്ടി ഗീത റാത്തോഡ് പെനാൽറ്റി കോര്‍ണറിലൂടെ വിജയഗോള്‍ നേടി.
പൂള് 'ജി' -യിലെ മത്സരത്തില്‍ പുതുച്ചേരിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ചാണ് ബെംഗളുരു ക്വാര്‍ട്ടർ യോഗ്യത കൈവരിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബെംഗളുരുവിന്റെ തിരിച്ചുവരവ്. ബെംഗളുരു നിരയില്‍ സന്ധ്യ ഇരട്ടഗോള്‍ നേടി. അഞ്ജലി ധരംവീര്‍ ചൗഹാന്, സാന്ദ്ര എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. പുതുച്ചേരിക്കായി ശുഭശ്രീ, പ്രേമ എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി.
പൂള് 'സി' -യില്‍ ഒറ്റ മത്സരം പോലും കളിക്കാതെയാണ് ഗുജറാത്ത് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസും ജമ്മു ആന്‍ഡ് കശ്മീരും സാങ്കേതിക കാരണങ്ങളാല്‍ എത്തിച്ചേരാത്തത് ഗുജറാത്തിന് നേരിട്ടുള്ള പ്രവേശനം നൽകി.
മൂന്നാം ദിനം പൂള് 'എഫി' -ലെ മത്സരത്തില്‍ ബംഗാള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തെലങ്കാനയെ തോല്‍പ്പിച്ചു. നന്ദിത ദേബ്, പൂജ ഷോവു, പായല്‍ ഷോവു എന്നിവര്‍ ബംഗാളിനായി ലക്ഷ്യം കണ്ടു. 27 -ന് നിശ്ചയിച്ചിരിക്കുന്ന നിര്‍ണായക പൂള് 'എഫ്' പോരാട്ടത്തില്‍ മുംബൈ തെലങ്കാനയെ നേരിടും. ആദ്യ മത്സരത്തില്‍ ബംഗാളിനെ 5-1 -ന് തോല്പിച്ച മുംബൈയ്ക്ക് ജയം തുടരാനായാൽ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടർ ഫൈനലില്‍ ഇടം നേടാം.
പൂള് 'ഡി' -യിലെ മത്സരത്തില്‍ ഡല്‍ഹിയെ 4-1 -ന് ആന്ധ്ര തകര്‍ത്തു. ആന്ധ്രയ്ക്കായി ബലഗോണ്ട മഹേശ്വരി രണ്ട് ഗോളുകള്‍ നേടി. തലാരി മല്ലേശ്വരി, സന്ധ്യ ജിങ്കാല എന്നിവരാണ് ആന്ധ്രയുടെ മറ്റ് സ്കോറര്‍മാര്‍. സരിതയുടെ വകയായിരുന്നു ഡല്‍ഹിയുടെ ആശ്വാസഗോള്‍. 27 -ന് നടക്കുന്ന ഡല്‍ഹി - യൂക്കോ ബാങ്ക് മത്സരത്തില്‍ യൂക്കോ ബാങ്ക് ജയിച്ചാല്‍ പൂള് 'ഡി' -യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ഇവർ ക്വാര്‍ട്ടറിൽ നിലയുറപ്പിക്കും.
ആന്ധ്രയുടെ ബലഗോണ്ട മഹേശ്വരിയാണ് ഇന്നത്തെ പ്ലെയര്‍ ഓഫ് ദി മാച്ച്. ഞായറാഴ്ച പൂള് 'എച്ച്' -ൽ രണ്ട് മത്സരങ്ങളുണ്ട്. രാവിലെ 9 -ന് നടക്കുന്ന മത്സരത്തില്‍ ഹിമാചല്‍ സ്പോര്‍ട്സ് അതോറിറ്റിയും ഗുജറാത്ത് ഹോക്കി അക്കാദമിയും മാറ്റുരയ്ക്കും. രാവിലെ 10.30 -ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സശാസ്ത്ര സീമാബെല്‍ വിദര്‍ഭയോടാണ് ഏറ്റുമുട്ടുക.