കൊല്ലം: ദേശീയ സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം സശസ്ത്ര സീമാബെല്ലിനും (എസ്എസ്ബി) സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമിക്കും (സാഗ്) തകർപ്പൻ ജയം. ഇന്ന് നടന്ന ഗ്രൂപ്പ് എച്ച് മത്സരങ്ങളിൽ ഇരു ടീമുകളും ജയിച്ചത് എതിരാളികളെ നിലംതൊടുവിക്കാതെ. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് എസ്എസ്ബി ടീം ഹോക്കി ഹിമാചലിനെ കീഴടക്കിയത്. കളിയുടെ ആദ്യ മിനിറ്റുകളിൽത്തന്നെ എസ്എസ്ബിയുടെ പെൺപ്പട ഹിമാചലിന്റെ ആത്മവിശ്വാസം കെടുത്തി.
രഞ്ജിത മിന്‍ജിന്റെ ഫീല്‍ഡ് ഗോളിലൂടെ മുന്നിലെത്തിയ എസ്എസ്ബിക്കായി മനീഷ, പ്രീതി എന്നിവര്‍ ഇരട്ടഗോളുകള്‍ കുറിച്ചു. മാക്‌സിമ എക്കയും ടീമിനായി ഒരു ഗോള്‍ സ്‌കോര്‍ ചെയ്തു. മിന്നും ജയത്തോടെ എസ്എസ്ബി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.
Most Read: സഞ്ജുവിന് പകരം ഇഷാന്‍, തിരിച്ചടിച്ച് കിവീസ് — പരമ്പരയില്‍ ഒപ്പം
രണ്ടാം മത്സരത്തിൽ വിദര്‍ഭ ഹോക്കി അസോസിയേഷനെയാണ് സാഗ് ടീം നിലംപരിശാക്കിയത്. ഒന്നിന് പിറകെ ഒന്നായി 9 ഗോളുകൾ വിദര്‍ഭ വലയില്‍ സാഗ് അടിച്ചുകയറ്റി. ശിവാങ്കി സോളങ്കിയുടെ ഹാട്രിക്കും പരമേശ്വരി ഷാ ഇരട്ട ഗോളുകളും മത്സരത്തിൽ ശ്രദ്ധേയമായി.
ഹിമാന്‍ഷി റദാദിയ, മൈത്രി റാംവാല, സാനിയ നൊറോണ, പ്രാചി പട്ടേല്‍ എന്നിവരും ഓരോ ഗോൾവീതം നേടിയതോടെ വിദർഭയുടെ തോൽവി സമ്പൂർണമായി. ശനിയാഴ്ച ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ നടക്കും. നിലവിൽ ഗുജറാത്ത് ക്വാര്‍ട്ടര്‍ യോഗ്യത നേടിക്കഴിഞ്ഞു.