ഭുവനേശ്വര്‍: പതിനാലാമത് ലോകകപ്പ് ഹോക്കി ഒഡീഷയിലെ ഭുവനേശ്വറില്‍ പര്യവസാനിക്കുമ്പോള്‍ തകര്‍ച്ചയിലായിരുന്ന ഇന്ത്യന്‍ ഹോക്കി പ്രതാപകാലത്തേക്ക് തിരിച്ചുവരികയാണെന്ന സൂചന ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. ലോക അഞ്ചാം റാങ്കുകാരെന്ന നിലയില്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് മേല്‍വിലാസമുണ്ടാക്കാന്‍ കഴിയുമോ എന്ന് സംശയം പ്രടിപ്പിച്ചവര്‍ക്ക് തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് യുവതാരങ്ങള്‍ മറുപടി നല്‍കിയത്.
കോലിക്കു മുന്നില്‍ എന്ത് സച്ചിന്‍, പോണ്ടിങ്, ലാറ? കണ്ടതില്‍ വച്ച് ഏറ്റവും കേമന്‍!!
ബെല്‍ജിയവും കാനഡയും ഉള്‍പ്പെടുന്ന വമ്പന്മാരുടെ ഗ്രൂപ്പില്‍നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 5-0 എന്ന സ്‌കോറിന് തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ സമനിലയില്‍ തളയ്ക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ കാനഡയെ 5-1 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.
ആദ്യ മൂന്നു മത്സരങ്ങളിലും തികച്ചും ആധികാരികത പുലര്‍ത്തിയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിട്ടത്. മുന്‍ ലോക ചാമ്പ്യന്മാരോട് 2-1ന് തോറ്റെങ്കിലും ജയപ്രതീക്ഷയുണര്‍ത്തിയശേഷമാണ് കീഴടങ്ങിയതെന്നുകാണാം. നിലവാരമില്ലാത്ത അമ്പയറിങ്ങും ഇന്ത്യയ്ക്ക് വിനയായി. ഇന്ത്യയെ തോല്‍പ്പിച്ച നെതര്‍ലന്‍ഡ്‌സ് പിന്നീട് ഫൈനലിലുമെത്തി. ഫൈനലിലെത്തിയ ഇരു ടീമുകളെയും ഇന്ത്യയുടെ യുവതാരങ്ങള്‍ വിറപ്പിച്ചുവിട്ടവരാണെന്നതില്‍ ഇന്ത്യന്‍ ഹോക്കി ആരാധകര്‍ക്ക് അഭിമാനിക്കാനുള്ള വകയുണ്ട്.
വനിതാ ടീമിലും ജൂനിയര്‍ ടീമിലും നേട്ടങ്ങളുണ്ടാക്കിയ ഹരേന്ദ്ര സിങ് ആണ് ഇന്ത്യയുടെ പരിശീലകന്‍. ലോകകപ്പിനിറങ്ങുന്ന ടീമില്‍നിന്നും ചില പരിചയസമ്പന്നരെ ഒഴിവാക്കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതിന് കോച്ച് ഏറെ പഴി കേട്ടിരുന്നു. എന്നാല്‍, കായികക്ഷമതയുള്ള യുവതാരങ്ങള്‍ എത്രമാത്രം കളിയുടെ ഊര്‍ജ്വസ്വലത നിലനിര്‍ത്തുന്നുണ്ടെന്ന് മത്സരങ്ങള്‍ തെളിയിച്ചു. ഇതേ പരിശീലകന്റെ കീഴില്‍ ഇതേ ടീം വരാനിരിക്കുന്ന വര്‍ഷത്തിലും നേട്ടങ്ങള്‍ കൊയ്താല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഒളിമ്പിക്‌സ് മെഡലെന്ന നേട്ടം ഇന്ത്യയ്ക്ക് അപ്രാപ്യമാകില്ല.