ഭുവനേശ്വര്‍: നാലു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരമമിടാന്‍ ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇറങ്ങുന്നു. 1975ല്‍ ലോകകപ്പ് സെമിയില്‍ എത്തിയശേഷം ഇന്ത്യയ്ക്ക് ആ നേട്ടത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ കളിക്കിറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.
ഒരു ഇന്നിങ്സിലെ പത്തുവിക്കറ്റുകളും വീഴ്ത്തി താരമായി; ഇതാ ഇന്ത്യയ്ക്കൊരു യുവ പേസര്‍
കരുത്തരായ എതിരാളികളെയാണ് ഇന്ത്യയ്ക്ക് ഇത്തവണ നേരിടേണ്ടത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിനെിരെ ജയിക്കാനായിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനിലയായി. അതുകൊണ്ടുതന്നെ മാനസികമായ ആധിപത്യം ഡച്ചുപടയ്ക്കായിരിക്കും. 2013-ന് ശേഷം നാലുതവണ ഇന്ത്യയ്ക്ക് ജയിക്കാനായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.
ഗ്രൂപ്പ് മത്സരങ്ങളിലെ ആധികാരികതയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉയര്‍ന്ന ശാരീരികക്ഷമതയുള്ള കളിക്കാര്‍ ഇന്ത്യന്‍ ഹോക്കിയുടെ ദിശ മാറ്റിക്കഴിഞ്ഞു. സമീപകാലത്ത് ഇന്ത്യന്‍ ഹോക്കി ഏറെ പുരോഗമിച്ചിച്ചുണ്ടെന്നും മത്സരം കടുത്തതായിരിക്കുമെന്നാണ് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറയുന്നത്. കലിംഗ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയുടെ പിന്തുണ ഊര്‍ജമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ജയിച്ചുകയറാം.
ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ഇതില്‍ ബെല്‍ജിയത്തിനെതിരായ സമനില ഇന്ത്യയുടെ പ്രകടനമികവ് എടുത്തുകാണിക്കുന്നതാണ്. ലോകകപ്പില്‍ ഇന്ത്യ 12 ഗോളടിക്കുകയും മൂന്നെണ്ണം വഴങ്ങുകയും ചെയ്തപ്പോള്‍, ഹോളണ്ട് 18 ഗോളടിച്ച് അഞ്ചെണ്ണം വാങ്ങുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ആദ്യ ക്വാര്‍ട്ടറ്റില്‍ ജര്‍മനി ബെല്‍ജിയത്തെ നേരിടും.