ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ യൂറോപ്യന്‍ ശക്തര്‍ക്കെതിരെ ഇന്ത്യ നടത്തിയത് പെരുമയ്‌ക്കൊത്ത പ്രകടനം. ലോക മൂന്നാം റാങ്കുകാരും ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാക്കളുമായ ബെല്‍ജിയത്തെ പിന്നില്‍നിന്നും നിന്നും തിരിച്ചടിച്ചാണ് ഇന്ത്യ ഒടുവില്‍ സമനില വഴങ്ങിയത്. മത്സരഫലം ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സാധ്യത ഏറെക്കുറെ ഉറപ്പിക്കുന്നതാണ്.
ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം 2 ഗോള്‍ തിരിച്ചടിച്ച ഇന്ത്യ ജയം നേടുമെന്ന് തോന്നിച്ചതാണ്. ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ ഇന്ത്യയുടെ ജയം ആഘോഷിച്ചുതുടങ്ങുമ്പോഴാണ് സമനില ഗോളെത്തിയത്. സമനിലയിലായെങ്കിലും വീറോടെ പൊരുതിയ ഇന്ത്യ കാണികളുടെ മനം നിറച്ചാണ് കളംവിട്ടത്. ഹര്‍മന്‍പ്രീത് സിങ് (39), സിമ്രന്‍ജിത് സിങ് (47) എന്നിവരായിരുന്നു ഇന്ത്യയുടെ സ്‌കോറര്‍മാര്‍. എട്ടാം മിനിറ്റില്‍ അലെനാന്‍ഡര്‍ ഹെന്‍ഡ്രിക്‌സിന്റെ ഗോളില്‍ മുന്നിലെത്തിയ ബെല്‍ജിയം 56ാം മിനിറ്റില്‍ സൈമണ്‍ ഗൗങ്‌നാര്‍ദിലൂടെ സമനിലയുമായി തടിതപ്പുകയായിരുന്നു.
ആദ്യ പകുതിക്കുശേഷം കളിയുടെ തന്ത്രത്തില്‍വരുത്തിയ മാറ്റമാണ് വഴിത്തിരിവായതെന്ന് പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞു. ബെല്‍ജിയം ആദ്യ പകുതിയില്‍ ആഞ്ഞടിക്കുമെന്നുറപ്പായിരുന്നു. പാതി സമയത്തിനുശേഷം പന്ത് കൂടുതല്‍സമയം കൈവശം വെക്കാന്‍ കഴിഞ്ഞു. പദ്ധതി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കളിക്കാര്‍ക്ക് കഴിഞ്ഞെന്നും പരിശീലകന്‍ വ്യക്തമാക്കി.
കളിക്കാരുടെ ശാരീരികക്ഷമതയാണ് മറ്റൊരു പ്രധാന ഘടകം. ഇത്രയും ശാരീരികക്ഷമതയുള്ള ഒരു ഇന്ത്യന്‍ ടീമിനെ താന്‍ കണ്ടിട്ടില്ല. പന്ത് കൈയ്യിലുള്ളപ്പോഴും അല്ലാത്തപ്പോഴും കളിക്കാര്‍ ഊര്‍ജ്വസ്വലരായിരുന്നു. ആക്രമണാത്മക ഹോക്കി കളിക്കാനായിരുന്നു തീരുമാനമെന്നും അതില്‍ വിജയിച്ചുവെന്നും ഹരേന്ദ്ര സിങ് പറഞ്ഞു. പൂള്‍ സിയില്‍ ഇന്ത്യയിപ്പോള്‍ ഒന്നാമതാണ്. രണ്ട് കളിയില്‍നിന്ന് നാല് പോയന്റുമായി ബെല്‍ജിയവും ഒപ്പമുണ്ടെങ്കിലും അഞ്ച് ഗോളിന്റെ വ്യത്യാസമാണ് അതിഥേയര്‍ക്ക് തുണയാകുന്നത്. അവസാന മത്സരത്തില്‍ കാനഡയെ മികച്ച രീതിയില്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്താം. ബെല്‍ജിയത്തിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വന്‍ ഗോള്‍ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. ക്രോസ് ഓവര്‍ മത്സരം വഴി മാത്രമേ ഗ്രൂപ്പിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തൂ.