റിയേ ഡി ജനിറോ: തുടരെതുടരെയുള്ള തോല്‍വികള്‍ക്ക് ഒളിമ്പിക്‌സ് ഫുഡ്‌ബോളില്‍ കണക്ക് പറഞ്ഞ് കപ്പെടുത്തിന്റെ ആവേശത്തിലാണ് ബ്രിസീല്‍. ലോക കപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിന്റെ പ്രകടനവും കരുത്താര്‍ജ്ജിച്ച് മടങ്ങിവരുന്ന പടക്കുതിരകളുടേതായിരുന്നു. ഹോം മാച്ചില്‍ ബ്രസീല്‍ ബൊളീവിയയെ ഗോള്‍മഴയില്‍ മുക്കി തകര്‍ത്ത് തരിപ്പണമാക്കി.
തുടക്കം മുതല്‍ പൊരുതിക്കളിച്ച ബ്രസില്‍ എതിരല്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബൊളീവിയയെ തകര്‍ത്തത്. നായകന്‍ നെയ്മറിന്റെ ബൂട്ടില്‍ നിന്ന് 11-ാം മിനിറ്റില്‍ ഉതിര്‍ന്ന പന്ത് ബൊളീവിയന്‍ ഗോള്‍ വല കുലുക്കിയതോടെ ബ്രസീല്‍ ജൈത്രയാത്ര ആരംഭിച്ചു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഉണര്‍ന്ന് കളിച്ച ബ്രസീല്‍ അനായാസേന കളി കൈപ്പിടിയിലാക്കി.
26-ാം മിനിറ്റില്‍ ഫിലിപ്പ് കോട്ടിവോയിലൂടെ ബ്രസീല്‍ വീണ്ടും ബൊളീവയന്‍ ഗോളിയെ കബളിപ്പിച്ച് ഗോള്‍വല കുലുക്കി. തുടരത്തുടരെ രണ്ട് ഗോള്‍ വീണതോടെ ബൊളീവിയ ഉണര്‍ന്ന് കളിച്ചു. ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളുണ്ടായെങ്കിലും അവയെല്ലാം ബ്രസീലിന്റെ പ്രതിരോധ നിരയില്‍ തട്ടിത്തെറിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് തവണകൂടി ബ്രസീല്‍ ലക്ഷ്യം കണ്ടു.
ഫിലിപ്പ് ലൂയിസും ഗബ്രിയല്‍ ജീസസുമാണ് ബ്രസീലിനായി സ്‌കോര്‍ ഉയര്‍ത്തിയത്. 75-ാം മിനിറ്റില്‍ റോബോര്‍ട്ടോ ഫിമനോ ബാര്‍ബോസയുടെ ഗോളോടെ ബ്രസില്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നി കളിച്ച ബൊളീവിയയ്ക്ക് പരാജയത്തിന്റെ ആഘാതം കുറയ്ക്കാനായി. യോഗ്യതാ മത്സരങ്ങളില്‍ കൊളംബിയ പരാഗ്വയെയും ഉറിഗ്വായ് വെനസ്വലേയെയും പരാജയപ്പെടുത്തി.