ബ്രസീലിയ: സെമി ഫൈനലില്‍ ജര്‍മനിക്ക് മുന്നില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ലൂസേഴ്‌സ് ഫൈനലിലും തകര്‍ന്നടിഞ്ഞു. ഹോളണ്ടിന്റെ ദ്രുതതാളത്തില്‍ സാംബ നൃത്തം അലിഞ്ഞില്ലാതായി.
മൂന്നാം മിനിട്ടില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ വാങ്ങിവച്ച മഞ്ഞക്കാര്‍ഡ് വാന്‍പേഴ്‌സി ഗോളാക്കി മാറ്റി. 17-ാം മിനിട്ടില്‍ ഡാലി ബ്ലൈന്റും സീസറുടെ കൈവെട്ടിച്ച് ഗോള്‍വല കുലുക്കി. ഇഞ്ച്വറി ടൈമിന്‍റെ ആദ്യ മിനിട്ടില്‍ ജോര്‍ജിനോ വിഞാല്‍ഡം ഒരു ഗോള്‍ കൂടി നേടിയതോടെ ബ്രസീലിന്റെ പരാജയം പൂര്‍ണം.
മനസ്സാനന്നിധ്യം വീണ്ടെടുത്ത് ബ്രസീല്‍ നടത്തിയ പ്രത്യാക്രമണങ്ങളൊന്നും ഫലം കണ്ടില്ല. ഗോള്‍ പോസ്റ്റിന് മുന്നിലെ ക്രോസ് പാസുകള്‍ ക്ലിയര്‍ ചെയ്യാനാകാതെ മഞ്ഞപ്പട പതറി. തൊടുത്തുവിട്ട പല ഷോട്ടുകളും ഹോളണ്ടിന്റെ ഗോളി തടഞ്ഞിട്ടു. ചില ഷോട്ടുകള്‍ ലക്ഷ്യം മറന്ന് ബാറിന് പുറത്തുകൂടെ എങ്ങോട്ടോ പാഞ്ഞുപോയി.
ആശ്വാസ ജയം കാണാനെത്തിയ ആയിരക്കണക്കിന് ബ്രസീല്‍ ആരാധകര്‍ വീണ്ടും കണ്ണീരണിഞ്ഞു. സ്‌കൊളാരി നിരായുധനായി തല താഴ്ത്തി. സ്വന്തം മണ്ണില്‍ കിരീടം ഉയര്‍ത്താനാകാത്ത വിധി, പരാജിതരുടെ ഫൈനലിലും ബ്രസീലിനെ വേട്ടയാടി. ഹോളണ്ടിന് മുന്നില്‍ പതറി കീഴടങ്ങിയ കളിക്ക് സാക്ഷ്യം വഹിക്കാന്‍ പരിക്കേറ്റ ശരീരവും മനസ്സുമായി നെയ്മറും ഉണ്ടായിരുന്നു.
ഗോള്‍ പൊസെഷനില്‍ ബ്രസീലിനായിരുന്നു ആധിപത്യം. പക്ഷേ ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരെ പോലെ ആര്യന്‍ റോബനും സംഘവും പന്തിനായി കാത്തിരുന്നു. കാലില്‍ തടഞ്ഞപ്പോഴൊക്കെ അശ്വവേഗത്തില്‍ ജൂലിയസ് സീസറെ ലക്ഷ്യമാക്കി അവര്‍ പാഞ്ഞു.
റഫറിയുടെ പിഴവുകളെ പഴിച്ചുകൊണ്ട് ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസം കൊള്ളാം. ആര്യന്‍ റോബന്‍ പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ പന്ത് കൈകൊണ്ട് തടുത്തത് റഫറി കണ്ടില്ല. ബ്ലൈന്റ് നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കുയ പാസ് ഒരു ഓഫ് സൈഡില്‍ നിന്നാണ് പിറന്നതെന്ന് ലൈന്‍ റഫറിയും കണ്ടില്ല. പക്ഷേ കിട്ടിയ അവസരങ്ങള്‍ മുതലാക്കാനാകാതെ പോയ കാനറികള്‍ക്ക് ആരേയും പഴിക്കാനാവില്ല.