FIFA 2026: ബാലോഗൻ ഇരട്ടഗോളിൽ ആറാടി; സ്വന്തം മണ്ണിൽ പരാഗ്വെയെ തകർത്തുതരിപ്പണമാക്കി യുഎസ്എ!
1994-ന് ശേഷം ആദ്യമായി അമേരിക്കൻ മണ്ണിലേക്ക് ഫിഫ ലോകകപ്പ് ആവേശം തിരിച്ചെത്തിയപ്പോൾ, ലോകകപ്പിലെ നാലാം മത്സരത്തിൽ ഗ്രൂപ്പ് ഡിയിലെ കരുത്തരായ പരാഗ്വെയെ ഗോൾമഴയിൽ മുക്കി ആതിഥേയരായ യുഎസ്എ. ലോസ് ഏഞ്ചലസിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യുഎസ്എ ആധിപത്യം ഉറപ്പിച്ചു. ശേഷം എക്സ്ട്രാ ടൈമിലെ അവസാന നിമിഷം കലാശക്കൊട്ടും ഗംഭീരമാക്കി 4-1 എന്ന കൂറ്റൻ വിജയം യുഎസ്എ സ്വന്തമാക്കി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ പരാഗ്വെ താരം ഡാമിയൻ ബൊബാഡില്ലയുടെ പിഴവിൽ നിന്ന് പിറന്ന ഓൺ ഗോൾ (Own Goal) ആണ് യുഎസ്എയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. തുടർന്ന് അമേരിക്കൻ സ്ട്രൈക്കർ ഫോളാരിൻ ബാലോഗൻ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 30-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ അസിസ്റ്റിൽ നിന്നും ബാലോഗൻ തന്റെ ആദ്യ ഗോൾ നേടി. പിന്നീട്, ആദ്യ പകുതിയുടെ അധിക സമയത്ത് (49') മാലിക് ടിൽമാന്റെ പാസിൽ നിന്നും ബാലോഗൻ തന്റെ രണ്ടാം ഗോളും നേടി യുഎസ്എയെ 3-0 ന് മുന്നിലെത്തിച്ചു.

നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ പരാഗ്വെയ്ക്ക് ആദ്യ പകുതിയിൽ അമേരിക്കൻ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ജൂലിയോ എൻസിസോയും ഡീഗോ ഗോമസും ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകളും യുഎസ്എ പ്രതിരോധവും അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ റഫറിയുടെ കടുത്ത തീരുമാനങ്ങളും മഞ്ഞക്കാർഡുകളും കളിയിലെ ആവേശം കൂട്ടി.
എന്നാൽ, എഴുപത്തിമൂന്നാം മിനുറ്റിൽ മൗറീഷ്യോയുടെ കിടിലൻ മുന്നേറ്റത്തിലൂടെ പരാഗ്വായ് മത്സരത്തിലേക്ക് തിരിച്ചുവരുന്ന സാധ്യതകൾ കാണിച്ചു. ജൂലിയോ എൻകീസോയുടെ മികച്ചൊരു ക്രോസാണ് ഗോളിലേക്ക് കലാശിക്കാൻ കാരണം. പിന്നെയും പല രീതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി ഇരു ടീമുകളും കളിയുടെ ആവേശം കൂട്ടി. ശേഷം എക്സ്ട്രാ ടൈമിലെ അവസാന നിമിഷത്തിൽ പ്രഹരം പൂർണമാക്കി ആതിഥേയർ അടുത്ത ഗോൾ കൂടി നേടി. ജിയോവാനി റെയ്നയുടെ അതിമനോഹര ഗോളിലൂടെ 4-1 എന്ന ആധികാരിക ജയം യുഎസ്എ സ്വന്തമാക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതിയിലെ ആധിപത്യത്തിന്റെ കരുത്തിൽ 4-1ന് യുഎസ്എ തങ്ങളുടെ ലോകകപ്പ് കാമ്പെയ്ന് തകർപ്പൻ വിജയത്തോടെ തുടക്കമിട്ടു.
കാനഡയ്ക്ക് ചരിത്ര സമനില; ബോസ്നിയക്കെതിരെ കന്നി പോയിന്റ്!
മറ്റൊരു മത്സരത്തിൽ സ്വന്തം മണ്ണിൽ നടന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തിൽ ബോസ്നിയയോട് 1-1 ന് സമനില പിടിച്ച് കാനഡ ചരിത്രമെഴുതി. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലൂക്കിച്ചിന്റെ ഹെഡ്ഡറിലൂടെ ബോസ്നിയയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ കാനഡയ്ക്ക് ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല.
എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിട്ട കാനഡയ്ക്കായി 78-ാം മിനിറ്റിൽ സൈൽ ലാരിൻ (Cyle Larin) സമനില ഗോൾ നേടി. ഈ ഗോൾ 43,000-ത്തോളം വരുന്ന കനേഡിയൻ ആരാധകരെ ആവേശത്തിലാഴ്ത്തി. മുൻപ് കളിച്ച രണ്ട് ലോകകപ്പുകളിലും എല്ലാ മത്സരങ്ങളും തോറ്റ കാനഡയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റാണിത്. ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സ് ഉൾപ്പെടെയുള്ള പ്രമുഖരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications