പോര്‍ട്ടോ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ യുവന്റസിനെ 2-1ന് പരാജയപ്പെടുത്തി എഫ്‌സി പോര്‍ട്ടോ. സന്ദര്‍ശകരായെത്തിയ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോ മുട്ടുകുത്തിക്കുകയായിരുന്നു. രണ്ടാം പാദം യുവന്റസിന്റെ തട്ടകത്തില്‍ നടക്കാനുള്ളതിനാല്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും തിരിച്ചുവരാന്‍ ഇനിയും അവസരമുണ്ട്.
ഇരു ടീമും 4-4-2 ഫോര്‍മേഷനിലാണ് മത്സരത്തിനിറങ്ങിയത്. ആദ്യ മിനുട്ടില്‍ത്തന്നെ ലീഡെടുക്കാന്‍ പോര്‍ട്ടോയ്ക്കായി. മെഹ്ദി ടറീമിയാണ് പോര്‍ട്ടോയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്തിയ പോര്‍ട്ടോ 46ാം മിനുട്ടില്‍ മൗസ മറീജയുടെ ഗോളില്‍ രണ്ടാം ഗോളും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. മറുപടി ഗോളിനായി പൊരുതിക്കളിച്ച യുവന്റസിനായി 82ാം മിനുട്ടില്‍ ഫെഡറിക്കോ ചീസയാണ് ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണ യുവന്റസിന്റെ രക്ഷകനാവാന്‍ സാധിച്ചില്ല.
60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന യുവന്റസ് 8നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നിന്നെങ്കിലും ജയിക്കാനായില്ല. രണ്ടാം പാദത്തില്‍ ശക്തമായ താരനിരയുമായി ഇറങ്ങി തട്ടകത്തില്‍ ജയിച്ചാല്‍ യുവന്റസിന് ക്വാര്‍ട്ടര്‍ സീറ്റുറപ്പിക്കാം.
മറ്റൊരു ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ സെവിയ്യയെ 3-2ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഭാഗ്യം ഡോര്‍ട്ട്മുണ്ടിനൊപ്പം നില്‍ക്കുകയായിരുന്നു. സന്ദര്‍ശകരായെത്തിയാണ് ഡോര്‍ട്ട്മുണ്ടിന്റെ ജയമെന്നത് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കുന്നു. 4-3-2-1 ഫോര്‍മേഷനിലിറങ്ങിയ ഡോര്‍ട്ട്മുണ്ടിനെ 4-3-3 ഫോര്‍മേഷനിലാണ് സെവിയ്യ നേരിട്ടത്.
ഏഴാം മിനുട്ടില്‍ സുസോയുടെ ഗോളില്‍ ആദ്യം സെവിയ്യ മുന്നിലെത്തി. എന്നാല്‍ 19ാം മിനുട്ടില്‍ മഹ്മൗദ് ദഹൗദിന്റെ ഗോളിലൂടെ ഡോര്‍ട്ട്മുണ്ടും അക്കൗണ്ട് തുറന്നു. 27ാം മിനുട്ടില്‍ലും 43ാം മിനുട്ടിലും എര്‍ലിങ് ഹാലന്‍ഡ് ഡോര്‍ട്ട്മുണ്ടിനായി വലകുലുക്കി. 84ാം മിനുട്ടില്‍ ലൂക്ക് ജീ ജോങ് സെവിയ്യക്കായി വലകുലുക്കി തിരിച്ചുവരവ് സൂചന നല്‍കിയെങ്കിലും ഡോര്‍ട്ട്മുണ്ടിനെ മറികടക്കാനായില്ല.
പന്തടക്കത്തില്‍ 62 ശതമാനം മുന്നിട്ട് നിന്നതും 10നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ മികച്ച് നിന്നും സെവിയ്യയാണെങ്കിലും വിജയ ഭാഗ്യം ഡോര്‍ട്ട്മുണ്ടിനായിരുന്നു. എട്ട് ഗോളും ഒരു അസിസ്റ്റും നേടിയ ഡോര്‍ട്ട്മുണ്ടിന്റെ എര്‍ലിങ് ഹാലന്‍ഡാണ് ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത്. ആറ് ഗോള്‍ നേടിയ നെയ്മര്‍ മൂന്നാം സ്ഥാനത്താണ്. നാല് ഗോളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നേടിയത്.