കളി കാണാൻ തന്നെ എന്തൊരു ബോറായിരുന്നു! വലിയ പേരുകൾ എന്തിന്? ഫ്രാൻസിനെതിരെ രംഗത്തെത്തി തിയറി ഹെൻറി
ഫിഫ ലോകകപ്പ് 2026-ന്റെ ഒന്നാം സെമി ഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസ് പുറത്തായതിന് പിന്നാലെ സ്വന്തം ടീമിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുൻ ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി രംഗത്ത്. കിലിയൻ എംബാപ്പെ അടക്കമുള്ള വൻ താരനിരയുണ്ടായിട്ടും കളിക്കളത്തിൽ ഫ്രഞ്ച് താരങ്ങൾ കാണിച്ച അലസതയും പോരാട്ടവീര്യമില്ലായ്മയുമാണ് ഹെൻറിയെ ചൊടിപ്പിച്ചത്. ലോക ചാമ്പ്യന്മാരാകാൻ പോകുന്ന ഒരു ടീമിന് ചേർന്ന പ്രകടനമല്ല ഡാളസ് സ്റ്റേഡിയത്തിൽ കണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു.
പ്രശസ്തി കൊണ്ട് മാത്രം കാര്യമില്ല, ഡ്രെസ്സിങ് റൂമിലുള്ളത് വെറും പേരുകൾ മാത്രം
ടീമിലെ കളിക്കാരുടെ പ്രതിഭയെക്കുറിച്ച് മാത്രം സംസാരിക്കുന്നതിൽ താൻ മടുത്തുവെന്ന് ഹെൻറി വ്യക്തമാക്കി. കളിക്കളത്തിൽ പോരാടാനുള്ള മനസ്സില്ലെങ്കിൽ ഈ പ്രതിഭ കൊണ്ട് ഒരു കാര്യവുമില്ല:

"ആ ഡ്രെസ്സിങ് റൂമിലുള്ള കളിക്കാരുടെ നിലവാരം വെച്ച് നോക്കുമ്പോൾ, ഇത്രയും ആവേശമില്ലാതെയും ധൈര്യമില്ലാതെയും കളിച്ചതിന് ഒരു ന്യായീകരണവുമില്ല. സ്പെയിൻ ഓരോ സെക്കൻഡ് പന്തിനായും ഓരോ ഡ്യുവലിനായും ഫ്രാൻസിനേക്കാൾ കൂടുതൽ ആഗ്രഹത്തോടെയാണ് പോരാടിയത്. ലോക ചാമ്പ്യന്മാരാകാൻ ആഗ്രഹിക്കുന്ന ഒരു ടീമിന് ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. കളി കഠിനമായപ്പോൾ പല പ്രമുഖ കളിക്കാരും ഒളിച്ചോടുകയാണ് ചെയ്തത്. എവിടെയായിരുന്നു നമ്മുടെ ലീഡർമാർ?"
ഫ്രാൻസിന്റെ ജേഴ്സി അണിയുന്നതിന് വലിയൊരു ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ സെമി ഫൈനലിൽ പല താരങ്ങളും ആ ഉത്തരവാദിത്തം പൂർണ്ണമായും മറന്നുവെന്നും ഹെൻറി കുറ്റപ്പെടുത്തി.
സ്പെയിൻ ഫ്രാൻസിനെക്കാൾ വളരെ മുന്നിലായിരുന്നു
കളിക്കളത്തിൽ വെറുതെ നടക്കുകയും, എളുപ്പമുള്ള പാസുകൾ പോലും നഷ്ടപ്പെടുത്തുകയും, കൃത്യമായി പ്രസ്സ് ചെയ്യാതിരിക്കുകയും ചെയ്താൽ സ്പെയിനെപ്പോലൊരു ടീമിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഹെൻറി ഓർമ്മിപ്പിച്ചു. സ്പെയിൻ ഫ്രാൻസിനെ വളരെ സാവധാനത്തിലുള്ളവരും ചിന്താക്കുഴപ്പമുള്ളവരുമാക്കി മാറ്റി. കളി കാണുന്നത് തന്നെ വേദനാജനകമായിരുന്നു.
ഒരു ലോകകപ്പ് സെമി ഫൈനലിൽ മത്സരിക്കാനുള്ള ധൈര്യമില്ലെങ്കിൽ ഫൈനലിൽ എത്താൻ ടീം അർഹരല്ലെന്നും, സ്പെയിൻ കേവലം കളിയിൽ മാത്രമല്ല, ബുദ്ധിയിലും കഠിനാധ്വാനത്തിലും ഫ്രാൻസിനെക്കാൾ ഏറെ മുന്നിലായിരുന്നുവെന്നും ഹെൻറി വിലയിരുത്തി. ഡ്രെസ്സിങ് റൂമിലെ ഓരോ കളിക്കാരനും സ്വയം കണ്ണാടിയിൽ നോക്കി ചിന്തിക്കേണ്ട സമയമാണിതെന്നും വലിയ പേരുകൾ ഉള്ളത് കൊണ്ട് മാത്രം മെഡലുകൾ ലഭിക്കില്ലെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ വിമർശനം അവസാനിപ്പിച്ചത്. മത്സരത്തിൽ സ്പെയിൻ ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ഫ്രാൻസിനെ മുട്ടുകുത്തിച്ചത്. ആദ്യ പകുതിയിൽ പെനാൽട്ടിയിലൂടെ ഒയാർസബാലും മനോഹരമായ ഒരു ഗോളിലൂടെ രണ്ടാം പകുതിയിൽ പെഡ്രോ പോറോയുമാണ് സ്പെയിനിനായി വല കുലുക്കിയത്. വിജയിക്കണം എന്ന ഇന്റെന്റോടെയാണ് സ്പെയിൻ ഓരോ തവണയും പന്ത് തട്ടിയത്. എന്നാൽ, ഫ്രാൻസിൻെ ഭാഗത്തുനിന്ന് ആ ഇന്റന്റ് ഒരിക്കൽ പോലും നമുക്ക് കാണാൻ സാധിച്ചിരുന്നില്ല. അതിനെയാണ് തിയറി ഹെൻറി വിമർശിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications