ഹവാന: ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ തന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. തന്റെ ഫുട്ബോള്‍ ജീവിതത്തിലെ സുന്ദരനിമിഷങ്ങളും മയക്കുമരുന്ന്വിവാദങ്ങളും ജീവചരിത്രത്തിലുണ്ട്.
ഞാന്‍ ഡിഗോ (ഐ ആം ഡീഗോ) എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ 1986-ലെ ലോകകപ്പില്‍ ബ്രിട്ടനെതിരെ കൈ കൊണ്ട് നേടിയ വിവാദമായ ഗോളും പരാമര്‍ശവിഷയമാണ്. അര്‍ജന്റീനയും ബ്രിട്ടനും തമ്മില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഫാക്ലാന്‍ഡ് യുദ്ധവുമായാണ് ആ മത്സരത്തെ മറഡോണ താരതമ്യപ്പെടുത്തിയിരിക്കുന്നത്.യുദ്ധത്തില്‍ അര്‍ജന്റീനക്കേറ്റ തോല്‍വിക്ക് ഫുട്ബോളിലൂടെ ഇംഗ്ലണ്ടിന് മറുപടി നല്കുകയായിരുന്നു.
അന്ന് ഒട്ടേറെ അര്‍ജന്റീനക്കാരായ ചെറുപ്പക്കാര്‍ മരിച്ചുവീണിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.... മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അന്ന് നടന്ന സംഭവത്തിന് ഞങ്ങള്‍ ഇംഗ്ലീഷ് കളിക്കാരെ കുറ്റപ്പെടുത്തുകയായിരുന്നു, ഡീഗോ എഴുതുന്നു. രണ്ടു സംഭവങ്ങളും ബന്ധപ്പെടുത്തരുതെന്ന് മത്സരത്തിനു മുമ്പ് എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
തനിക്ക് ഏറ്റവും കൂടുതല്‍ സമാധാനം തന്നത് ഫുട്ബോളാണെന്നും മറഡോണ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ കൊണ്ട് നേടിയ ഗോളിനെക്കുറിച്ച് ഡീഗോ എഴുതുന്നു: അത്തരത്തിലുള്ള ഒരു ഗോള്‍ അസാധ്യമാണെന്ന് നിങ്ങള്‍ വിചാരിച്ചേക്കും. അങ്ങനെയൊന്നു ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ സാധിച്ചേക്കും . പക്ഷെ അത് ഒരിക്കലും ചെയ്യാന്‍ കഴിയില്ല.
പാവപ്പെട്ടവരുടെ വക്താവാണ് താനെന്നും മറഡോണ പുസ്തകത്തില്‍ പറയുന്നു: ഞാന്‍ പ്രതിനിധാനം ചെയ്ത ഒട്ടേറെ പേരുടെ ശബ്ദം.. ശബ്ദമില്ലാത്തവരുടെ ശബ്ദം... അവരുടെ ജീവിതത്തിലില്ലാത്ത മൈക്രോഫോണ്‍ എന്റെ മുന്നിലുണ്ട്.
തന്റെ നേട്ടങ്ങളും ആശയങ്ങളും വിശദീകരിക്കുന്നതോടൊപ്പം ടീം മാനേജര്‍മാരുമായി നടത്തിയ തര്‍ക്കങ്ങളും മറ്റു വിവാദങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അര്‍ജന്റീനിയക്കാരായ രണ്ടു പത്രപ്രവര്‍ത്തകരാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മറഡോണയുടെ മനസ്സിനെ വിശദമായി വിശകലനം ചെയ്താണ് പുസ്തകം രചിച്ചിരിക്കുന്നതെന്ന് മറഡോണയുടെ കൂട്ടുകാരന്‍ ഗ്വില്ലര്‍മോ കപ്പോള വ്യക്തമാക്കി.
സപ്തംബര്‍ 28-ന് വ്യാഴാഴ്ച ബ്യൂണസ് അയേഴ്സില്‍ വെച്ചാണ് ജീവചരിത്രം പ്രകാശിപ്പിക്കുന്നത്.
ഒരു മഴയുള്ള രാത്രിയില്‍ മറഡോണ സഞ്ചരിച്ചിരുന്ന കാര്‍ ടൂറിസ്റ് ബസുമായി ഇടിച്ചതിനെത്തുടര്‍ന്ന് മറഡോണ മരണത്തിന്റെ വക്കില്‍വരെ എത്തിയിരുന്നു. തുടര്‍ന്ന് ഹൃദയത്തിനും ഇടതു കാല്‍മുട്ടിനും കാര്യമായി പരിക്കേറ്റ മറഡോണ ക്യൂബയില്‍ നടത്തിയ ചികിത്സയെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്.
പക്ഷെ മദ്യപിച്ച് കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ മറഡോണ നിഷേധിക്കുകയാണുണ്ടായത്. ആര്‍ക്കും അപകടം സംഭവിക്കാം എന്നായിരുന്നു മറഡോണയുടെ നീതീകരണം.