കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് കേരളാ ടീം ആന്ധ്രാ പ്രദേശിനെ തകര്‍ത്തെറിഞ്ഞു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ആന്ധ്രയെ നിലംതൊടുവിക്കാതെയാണ് കേരളം പന്തു തട്ടിയത്. എമില്‍ ബെന്നി (ഇരട്ട ഗോള്‍), ലിയോണ്‍ അഗസ്റ്റിന്‍, വിബിന്‍ തോമസ്, ഷിഹാദ് എന്നിവർ കേരളത്തിനായി ഗോള്‍ കണ്ടെത്തി.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ കേരളം ആക്രമണം ശക്തമാക്കിയതോടെ ആന്ധ്ര വലഞ്ഞു. 45 ആം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍. പ്രതിരോധതാരം വിബിന്‍ തോമസിന്റെ ഹെഡര്‍ കേരളത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചു. തൊട്ടു പിന്നാലെ വീണു കിട്ടിയ പെനാല്‍റ്റി അവസരവും കേരളം ലക്ഷ്യത്തിലേക്ക് തൊടുത്തു. ലിയോണ്‍ അഗസ്റ്റിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ആന്ധ്ര പെനാല്‍റ്റി വഴങ്ങിയത്. കേരളത്തിനായി പെനാല്‍റ്റിയെടുത്തതും ലിയോണ്‍ തന്നെ.
എന്തായാലും ആദ്യ പകുതികൊണ്ട് ആക്രമണം അവസാനിപ്പിക്കാന്‍ കേരളം ഒരുക്കമായിരുന്നില്ല. പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നി പത്തു മിനിറ്റിന്റെ ഇടവേളകളില്‍ ഇരട്ട ഗോള്‍ കുറിച്ചതോടെ ആന്ധ്രയുടെ പതനം പൂര്‍ണമായി. 53, 63 മിനിറ്റുകളിലാണ് കേരളത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും ഗോള്‍.

കളി അധികസമയത്തേക്ക് നീണ്ടപ്പോഴാണ് അഞ്ചാം തവണയും കേരള താരങ്ങള്‍ ആന്ധ്രയുടെ വല കുലുക്കിയത്. പകരക്കാരനായി ഇറങ്ങിയ എന്‍ ഷിഹാദ് ആന്ധ്രയുടെ പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റി. ആന്ധ്രയ്‌ക്കെതിരെ ഏകപക്ഷീയമായ ജയമാണ് ഇന്ന് കേരളം കൈയ്യടക്കിയത്. ഇനി തമിഴ്‌നാടിന് എതിരെയാണ് കേരളത്തിന്റെ അടുത്ത അങ്കം.