മോസ്‌കോ: റഷ്യയില്‍ 2018 ഫിഫ ലോകകപ്പ് അതിഗംഭീരമായി കൊണ്ടാടിക്കഴിഞ്ഞു. റഷ്യയുടെ സംഘാടന മികവിനെ ലോകം പുകഴ്ത്തുകയും ചെയ്തു. ആശങ്കപ്പെട്ടത് പോലെ പ്രശ്‌നങ്ങളും, സംഘര്‍ഷങ്ങളുമില്ലാതെയാണ് റഷ്യയില്‍ ലോകകപ്പ് പൂര്‍ത്തിയായത്. എന്നാല്‍ ആളും ആരവവും ഒഴിഞ്ഞ 12 ലോകകപ്പ് വേദികള്‍ ഫുട്‌ബോളിനായി തന്നെ ഉപയോഗിക്കണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഉത്തരവിട്ടിരിക്കുന്നത്. അല്ലാതെ വേദികള്‍ കണ്‍സേര്‍ട്ട് ഹാളും, എക്‌സിബിഷന്‍ സെന്റും ആക്കരുതെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് പതിനൊന്ന് നഗരങ്ങളിലായി റഷ്യ ലോകകപ്പ് സംഘടിപ്പിച്ചത്. പ്രധാന സുരക്ഷാ പ്രശ്‌നങ്ങളോ, വംശീയ വെറിയോ അരങ്ങേറാത്തതിനാല്‍ ആരാധകരും, സോക്കര്‍ ഗവേണിംഗ് ബോഡിയായ ഫിഫയുടെയും പ്രശംസ സംഘാടകര്‍ നേടി. വലിയ അധ്വാനത്തില്‍ നിര്‍മ്മിച്ചെടുത്ത സ്റ്റേഡിയങ്ങള്‍ ഉപയോഗശൂന്യമായി കിടക്കാതിരിക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യം ഇപ്പോള്‍ നടത്തിവരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്‌റ്റേഡിയങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്ന് സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പുടിന്‍ വ്യക്തമാക്കി.
'എക്‌സിബിഷനുകള്‍, കണ്‍സേര്‍ട്ട്, ടൂറിസം, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവയെല്ലാം നിങ്ങള്‍ പറഞ്ഞു, ശരിയുമാണ്. എന്നാല്‍ ഓരോ സ്‌റ്റേഡിയത്തിനും ഒരു ടീം വേണം, ഓരോ ടീമിനും ഒരു സ്‌റ്റേഡിയവും വേണം. അതല്ലെങ്കില്‍ ഇതൊരു സ്‌റ്റേഡിയമായിരിക്കില്ല. ഇതൊരു കണ്‍സേര്‍ട്ട് ഹാളായി മാറും', പുടിന്‍ വ്യക്തമാക്കി. സ്റ്റേഡിയങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്ക് നല്‍കി സാമ്പത്തികമായി ലാഭമുണ്ടാക്കാമെന്ന അധികൃതരുടെ നിലപാടിന് മറുപടി നല്‍കുകയായിരുന്നു പ്രസിഡന്റ്.
റഷ്യ 2018 ലോകകപ്പ് വേദി നേടിയപ്പോള്‍ പുതിയ സ്റ്റേഡിയങ്ങള്‍ ഉഗ്രന്‍ ഫുട്‌ബോള്‍ ക്ലബുകളുടെ ആസ്ഥാനമായി മാറുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് ഉപയോഗിച്ച 12 സ്‌റ്റേഡിയങ്ങളില്‍ ആറെണ്ണമാണ് പുതുതായി നിര്‍മ്മിച്ചത്. ഇവയില്‍ രണ്ടെണ്ണം ആദ്യ മഴയ്ക്കുതന്നെ തകര്‍ന്നത് വിവാദമായിരുന്നു.