യുക്രൈന്റെ യുവ ഗോൾകീപ്പറായ ആന്ദ്രെ ലുനിനെ സ്വന്തമാക്കി റയൽ മാഡ്രിഡ്.ഏകദേശം 80 ലക്ഷം യൂറോയ്ക്കാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തം കുടാരത്തിലേക്കെത്തിച്ചത്.താരവുമായി 6 വർഷത്തേക്കാണ് സ്പാനിഷ് വമ്പന്മാർ കരാറിലെത്തിയത്.മുൻപേ തന്നെ താരത്തിനായി റയൽ മാഡ്രിഡും ലിവർപൂളും രംഗത്തുണ്ടായിരുന്നു എന്നാൽ ലിവർപൂൾ എ എസ് റോമയുടെ ഗോൾകീപ്പറായ അലിസണിലേക്ക് കണ്ണുവച്ചതോടെയാണ് താരത്തെ റയൽ മാഡ്രിഡ് റാഞ്ചിയത്.
കോസ്റ്ററിക്കൻ ഗോൾകീപ്പറായ കെയ്‌ലർ നവാസാണ് റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ.സിദാൻ പരിശീലനായിരുന്നപ്പോൾ സിദാന്റെ മകൻ ലൂക്കാ സിദാനും ഗോൾകീപ്പറുടെ വേഷത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.എന്നാൽ സിദാൻ റിയൽ മാഡ്രിഡിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞതോടെ ലൂക്കാ സിദാനും ടീം വിടാൻ ഒരുങ്ങുകയാണ്.ഈ സാഹചര്യത്തിലാണ് പകരക്കാരൻ ഗോളിയായി യുവ ഗോൾകീപ്പറെ റയൽ മാഡ്രിഡ് ടീമിലെത്തിച്ചത്.പുതിയ പരിശീലകൻ ലൊപ്പറ്റുഗിയുമായി നേരത്തെ തന്നെ നവാസിന് നല്ല ബന്ധമാണ് അതുകൊണ്ടുതന്നെ നവാസിനെ ടീമിൽ നിലനിർത്താൻ തന്നെയാണ് കൂടുതൽ സാധ്യത.
യുക്രൈനിലെ പ്രാദേശിക ക്ലബ്ബായ മെറ്റലിസ്റ് ഖാറിവിൽ കളിച്ചുതുടങ്ങിയ ലൂനിൻ 2016 മുതൽ ഒന്നാം ഡിവിഷൻ ക്ലബ്ബായ ഡിനിപ്രോയിയുടെ കാവൽഭടനായി.ഇതിനോടകം തന്നെ യുക്രൈനുവേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചുകഴിഞ്ഞു ഈ പത്തൊൻപതുകാരൻ.