ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫുല്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചാണ് യുണൈറ്റഡിന്റെ തിരിച്ചുവരവ്. ഫുല്‍ഹാമിന്റെ 3-4-2-1 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനില്‍ നേരിട്ട യുണൈറ്റഡിനെ അഞ്ചാം മിനുട്ടില്‍ ഫുല്‍ഹാം ഞെട്ടിച്ചു. അഡിമോലോ ലുക്ക്മാനാണ് വലകുലുക്കിയത്. 21ാം മിനുട്ടില്‍ എഡിന്‍സന്‍ കവാനിയുടെ ഗോളില്‍ യുണൈറ്റഡ് സമനില പിടിച്ചു. 65ാം മിനുട്ടില്‍ പോള്‍ പോഗ്ബയുടെ ഗോളിലാണ് യുണൈറ്റഡ് വിജയം നേടിയത്.
62 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന യുണൈറ്റഡ് 12നെതിരേ 15 ഗോള്‍ശ്രമവുമായി ആക്രമണത്തിലും കരുത്ത് കാട്ടി. ജയത്തോടെ 19 മത്സരത്തില്‍ നിന്ന് 12 ജയം നാല് തോല്‍വി മൂന്ന് സമനില ഉള്‍പ്പെടെ 40 പോയിന്റുമായാണ് യുണൈറ്റഡ് തലപ്പത്തുള്ളത്. 18 മത്സരത്തില്‍ നിന്ന് 38 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും 19 മത്സരത്തില്‍ നിന്ന് 38 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റിയും 18 മത്സരത്തില്‍ നിന്ന് 34 പോയിന്റുള്ള ലിവര്‍പൂളും യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുണ്ട്.
മറ്റൊരു മത്സരത്തില്‍ ആസ്റ്റന്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലാണ് സിറ്റിയുടെ വിജയം. സന്ദര്‍ശകരുടെ 4-2-3-1 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനിലാണ് സിറ്റി നേരിട്ടത്. മികച്ച പ്രതിരോധം കാഴ്ചവെക്കാന്‍ ആസ്റ്റന്‍ വിലയ്ക്ക് സാധിച്ചതോടെയാണ് രണ്ടാം പകുതിയിലാണ് സിറ്റിക്ക് ഗോള്‍നേടാന്‍ സാധിച്ചത്.
79ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വ സിറ്റിയെ മുന്നിലെത്തിച്ചു. 81ാം മിനുട്ടില്‍ ആസ്റ്റന്‍ വില്ലയുടെ ഡീന്‍ സ്മിത്തിന് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ 10 പേരായി ടീം ചുരുങ്ങി. 90ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ഗുണ്ടോകനാണ് സിറ്റിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 69 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന മാഞ്ചസ്റ്റര്‍ സിറ്റി 11നെതിരേ 28 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ഏറെ മുന്നിട്ട് നിന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിനായി നാട്ടുകാരായ സിറ്റിയും യുണൈറ്റഡും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.
ബുണ്ടസ്ലീഗയില്‍ ഔഗ്‌സ്‌ബെര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയ ബയേണ്‍ മ്യൂണിക്കിന് 13ാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലെവന്‍ഡോസ്‌കിയാണ് ജയമൊരുക്കിയത്. ഗോള്‍മടക്കാന്‍ 76ാം മിനുട്ടില്‍ ഔഗ്‌സ്‌ബെര്‍ഗിന് പെനാല്‍റ്റി അവസരം ലഭിച്ചെങ്കിലും ഫിന്‍ബോഗാസെന്റെ കിക്ക് പിഴച്ചു. 60 ശതമാനം പന്തടക്കത്തിലും 9നെതിരേ 17 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ആധിപത്യം ബയേണായിരുന്നു. 39 പോയിന്റോടെ ബയേണ്‍ മ്യൂണിക്ക് തലപ്പത്ത് തുടരുകയാണ്.