സെൽഫ് ഗോൾ
മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ത്തന്നെ നോര്‍വിച്ച് സിറ്റിയുടെ ഗോള്‍വല കുലുങ്ങി. ആദ്യനിമിഷം തന്നെ കടന്നാക്രമണത്തിന് ലിവര്‍പൂള്‍ തുടക്കമിട്ടപ്പോള്‍ പകച്ചുപോയി നോര്‍വിച്ച് ക്യാംപ്. പ്രതിരോധന നിരയിലേക്ക് പന്തുമായി നുഴഞ്ഞുകയറിയ ലിവര്‍പൂള്‍ താരം ഒറിഗിയെ തടയാന്‍ ഗ്രാന്‍ഡ് ഹാന്‍ഡ് നടത്തിയ നീക്കം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു.
രണ്ടാം ഗോൾ
പത്തൊന്‍പതാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായും നോര്‍വിച്ചിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചതോടെ എതിരാളികളുടെ ആത്മവിശ്വാസം കെട്ടു. ഗോള്‍മുഖത്തേക്ക് റോബേര്‍ട്ടോ ഫിര്‍മിനോ നല്‍കിയ പാസ് സലാഹ് ലക്ഷ്യം പിഴയ്ക്കാതെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റി.
മൂന്നാം ഗോൾ
ഇരുപത്തിയെട്ടാം മിനിറ്റില്‍ സലാഹ് തൊട്ടുത്തുവിട്ട കോര്‍ണര്‍, തകര്‍പ്പന്‍ ഹെഡറിലൂടെ ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ ഡിജിക്ക് ഗോളാക്കി മാറ്റുമ്പോള്‍ നോര്‍വിച്ചിന്റെ പെട്ടിയില്‍ മൂന്നാമത്തെ ആണിയും അടിച്ചുകയറി.
മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ ഗോള്‍ക്കീപ്പര്‍ ആലിസണിന് പരുക്കേറ്റതുമാത്രമാണ് മത്സരത്തില്‍ ലിവര്‍പൂളിനേറ്റ ക്ഷീണം. ശേഷം അഡ്രിയാനാണ് ടീമിനായി ഗോള്‍വല കാത്തത്. എന്നാല്‍ ഇതൊന്നും ലിവര്‍പൂളിന്റെ മുന്നേറ്റത്തെ ബാധിച്ചില്ല.
നാലാം ഗോൾ
നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ട്രെന്‍ഡ് അലെക്‌സാണ്ടര്‍ അര്‍നോള്‍ഡ് ഗോള്‍മുഖത്തേക്ക് ഉയര്‍ത്തി നല്‍കിയ പാസില്‍ ഒറിഗി കൃത്യമായി തലവെച്ചപ്പോള്‍ ലിവര്‍പൂള്‍ ഒരിക്കല്‍ക്കൂടി വല കുലുക്കി. ഇതോടെ ആദ്യ പകുതിയില്‍ത്തന്നെ മത്സരത്തിന്റെ ഫലം ഏറെക്കുറെ ലിവര്‍പൂള്‍ നിശ്ചയിച്ചു.
മഞ്ഞ കാർഡ്
രണ്ടാം പകുതിയില്‍ മനസാന്നിധ്യം വീണ്ടെടുത്ത് നോര്‍വിച്ച് പ്രതിരോധം കളം നിറഞ്ഞതോടെ ലിവര്‍പൂള്‍ നടത്തിയ ആക്രമങ്ങളുടെ മുനയൊടിയാന്‍ തുടങ്ങി. പക്ഷെ എതിര്‍പാളയത്തിലേക്ക് തുടരെ പന്തെത്തിക്കാന്‍ നോര്‍വിച്ച് മുന്നേറ്റ നിരയ്ക്കും കഴിഞ്ഞില്ല. അറുപത്തിനാലാം മിനിറ്റില്‍ നോര്‍വിച്ച് താരം മോറിറ്റ്‌സ് ലെയ്റ്റ്‌നറാണ് സീസണിലെ ആദ്യ മഞ്ഞ കാര്‍ഡ് കണ്ടത്.
ആശ്വാസ ഗോൾ
അറുപത്തിനാലാം മിനിറ്റില്‍ ലിവര്‍പൂള്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ടീമു പുക്കി തൊടുത്ത വലംകാല്‍ ഷോട്ട് ലിവര്‍പൂള്‍ കീപ്പര്‍ അഡ്രിയാനെ മറികടന്നു ഗോളില്‍ കലാശിച്ചത് നോര്‍വിച്ച് ക്യംപില്‍ ആശ്വാസം പകര്‍ന്നു. ബോക്‌സിന് വെളിയില്‍ നിന്നും എമിലിയാനൊ നല്‍കിയ പന്ത് പുക്കിയുടെ കാല്‍ച്ചുവട്ടിലേക്ക് ഇടപെടലുകള്‍ക്കൂടാതെ വരികയായിരുന്നു.
കിരീട ജേതാക്കൾ ഇന്നിറങ്ങും
ശേഷം ഇരുഭാഗത്തും ഗോള്‍വല ചലിച്ചില്ല. കളിവസാനിക്കുമ്പോള്‍ ഗോള്‍നില ലിവര്‍പൂള്‍ നാല്, നോര്‍വിച്ച് സിറ്റി ഒന്ന്. ഇന്ന് നിലവിലെ കിരീട ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ കളത്തിലിറങ്ങും. ഞായറാഴ്ച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലാണ് സീസണിലെ ആദ്യ സൂപ്പര്‍പോരാട്ടം.
ചിത്രങ്ങൾക്ക് കടപ്പാട്: ഇംഗ്ലീഷ് പ്രീമിയർ ലീഗ്