മോസ്‌കോ: മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് മുക്കാനുള്ള ഒരു ഗോള്‍ സംഭാവന നല്‍കിക്കൊണ്ട് കിലിയന്‍ എംബാപ്പെ നടന്നുകയറിയത് യോഗ്യന്‍മാരുടെ ഒരു ക്ലബിലേക്കാണ്. ലോകകപ്പിന്റെ ഫൈനലില്‍ ഗോള്‍ നേടിയിട്ടുള്ള കൗമാരതാരങ്ങളില്‍ രണ്ടാമനായാണ് എംബാപ്പെയുടെ ഈ വരവ്. 65-ാം മിനിറ്റിലാണ് എംബാപ്പെ ഫ്രാന്‍സിന് വേണ്ടി നാലാം ഗോള്‍ നേടിയത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഫിഫ യംഗ് പ്ലെയര്‍ അവാര്‍ഡും താരം നേടി.
ബ്രസീല്‍ ഇതിഹാസം പെലെ മാത്രം സ്വന്തമാക്കിയിരുന്ന റെക്കോര്‍ഡിലേക്കാണ് എംബാപ്പെയുടെ കടന്നുവരവ്. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് ഇദ്ദേഹം. പെലെ ഈ റെക്കോര്‍ഡ് നേടുന്നത് 1958-ല്‍ സ്വീഡന് എതിരെയുള്ള ഫൈനലിലാണ്. 17 വയസ്സും, 249 ദിവസവും പ്രായമുള്ളപ്പോഴാണ് ആ റെക്കോര്‍ഡ് നേട്ടം. എംബാപ്പെ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് പെലെ ട്വീറ്റ് ചെയ്തു.
'ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ രണ്ടാമത്തെ കൗമാരതാരം. ക്ലബിലേക്ക് സ്വാഗതം, ഒരു കമ്പനി വലിയ കാര്യമാണ്', പെലെ വ്യക്തമാക്കി. യൂറോപ്പില്‍ എഎസ് മൊണാക്കോയിലും, പാരീസ് സെന്റ് ജര്‍മ്മനിലും തന്റെ ക്ലാസ് വ്യക്തമാക്കിയ ഫ്രഞ്ച് താരം ലോകകപ്പില്‍ കാത്തുവെച്ചത് ഇതിലും സുന്ദരമായ നിമിഷങ്ങളായിരുന്നു. നാല് ഗോളുകളാണ് എംബാപ്പെ ഈ ലോകകപ്പില്‍ നേടിയത്. ഇതിലൊന്ന് ക്രൊയേഷ്യക്ക് എതിരെ ഗോള്‍കീപ്പര്‍ ഡാനിയല്‍ സബേസിച്ചിനെ മറികടന്ന് നേടിയ കൃത്യതയാര്‍ന്ന ഗോളാണ്.
എംബാപ്പെയുടെ ചടുലതയാര്‍ന്ന കളിക്കൊപ്പം എത്താന്‍ എതിര്‍ പ്രതിരോധക്കാര്‍ വിയര്‍പ്പൊഴുക്കി. റഷ്യയില്‍ ഫ്രാന്‍സിനെ നേരിടാനെത്തിയ എതിരാളികളെല്ലാം ചിന്തിച്ചതും എംബാപ്പെയുടെ ഓട്ടത്തെ എങ്ങനെ തടയാമെന്നാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം മണ്ണില്‍ സിദാന്റെ നേതൃത്വത്തില്‍ വിജയം നേടിയ ശേഷമാണ് ഫ്രാന്‍സ് ഇക്കുറി ലോകകിരീടവുമായി മടങ്ങിയത്.