ഭുവനേശ്വര്‍: ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഹോംഗ്രൗണ്ടായ കലിംഗ സ്‌റ്റേഡിയത്തില്‍ ആദ്യമായി ഇറങ്ങിയ ഒഡീഷ എഫ്‌സിക്കു പിഴച്ചില്ല. പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായ ജംഷഡ്പൂരിനെ വീഴ്ത്തി സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒഡീഷ അരങ്ങേറ്റം ഗംഭീരമാക്കി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഒഡീഷയുടെ വിജയം. ഇരട്ടഗോളുകള്‍ നേടിയ അരിടാനെ സന്റാനയാണ് ഒഡീഷയുടെ വിജയശില്‍പ്പി. 28, 45 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. പെനല്‍റ്റിയിലൂടെ എയ്റ്റര്‍ മൊണ്‍റോയ് (38) ജംഷഡ്പൂരിന്റെ ഗോള്‍ മടക്കുകയായിരുന്നു. നേരത്തേ നടന്ന ആദ്യ പാദത്തില്‍ ജംഷഡ്പൂരിനോടേറ്റ 1-2ന്റെ പരാജയത്തിനു ഒഡീഷ തങ്ങളുടെ ഗ്രൗണ്ടില്‍ കണക്കുതീര്‍ക്കുകയായിരുന്നു.
ഈ സീസണില്‍ കളിച്ച 10 മല്‍സരങ്ങളില്‍ ഒഡീഷയുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഒഡീഷ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. കലിംഗ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തികള്‍ കാരണം ഒഡീഷ തങ്ങളുടെ മുന്‍ ഹോം മാച്ചുകളെല്ലാം കളിച്ചത് പൂനെയിലായിരുന്നു. അതേസമയം, സീസണില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ മല്‍സരത്തിലാണ് ജംഷഡ്പൂരിന് ജയിക്കാനാവാതെ പോയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ജംഷഡ്പൂരിന് ഇത്രയും കളികളില്‍ ജയം നേടാന്‍ കഴിയാതിരിക്കുന്നത്.
ഒഡീഷയ്‌ക്കെതിരേ മികച്ച രീതിയിലാണ് ജംഷഡ്പൂര്‍ തുടങ്ങിയത്. ചില മികച്ച നീക്കങ്ങളിലൂടെ അവര്‍ തുടക്കത്തില്‍ തന്നെ ഒഡീഷയെ പ്രതിരോധത്തിലാക്കി. കളിയുടെ ഗതിക്കു വിപരീതമായാണ് 28ാം മിനിറ്റില്‍ സന്റാനയിലൂടെ ഒഡീഷ ലീഡ് നേടിയത്. നന്ദ നല്‍കിയ ത്രൂപാസുമായി കുതിച്ച സന്റാന മിന്നുന്ന ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലേക്കു അടിച്ചുകയറ്റി. 38ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഒപ്പമെത്തി. സുമീത് പാസ്സിയെ നാരായണ്‍ ദാസ് ബോക്‌സിനുള്ളില്‍ വലിച്ചു വീഴ്ത്തിയതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി മൊണ്‍റോയ് ഗോളാക്കി മാറ്റി. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ സൂപ്പര്‍ ഗോളിലൂടെ സന്റാനെയിലൂടെ ഒഡീഷ ലീഡ് തിരികെ വാങ്ങി. നന്ദകുമാര്‍ ശേഖറിന്റെ ക്രോസ് വെടിയുണ്ട കണക്കെയുള്ള ഫസ്റ്റ് ടൈം വോളിയിലൂടെ സന്റാന വലയ്ക്കുള്ളിലാക്കിയപ്പോള്‍ ഗോളിക്കു ഒന്നും ചെയ്യാനില്ലായിരുന്നു.