പാരിസ്: ഫ്രഞ്ച് ലീഗിലെ പിഎസ്ജി-മാഴ്‌സെ മത്സരം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് അവസാനിച്ചത്. അഞ്ച് ചുവപ്പുകാര്‍ഡും 14 മഞ്ഞക്കാര്‍ഡുമായി മത്സരം നിയന്ത്രിക്കാന്‍ റഫറിക്ക് നന്നായി പാടുപെടേണ്ടി വന്നു. മാഴ്‌സെ പ്രതിരോധ താരം അല്‍വാരോ ഗോണ്‍സാലസ് വംശീയമായി നെയ്മറെ അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് മത്സരത്തില്‍ കൂട്ടത്തല്ല് ഉണ്ടായത്. ഇപ്പോഴിതാ തനിക്കെതിരായ വംശീയാധിക്ഷേപത്തില്‍ തന്റെ ശക്തമായ പ്രതിഷേധം വ്യക്തമാക്കിയിരിക്കുകയാണ് നെയ്മര്‍. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലാണ് നാടകീയമായ സംഭവങ്ങള്‍. ഫൗളിനെത്തുടര്‍ന്നുണ്ടായ ഉന്തും തള്ളിനിടെ നെയ്മര്‍ ഗോണ്‍സാലസിന്റെ തലയില്‍ അടിക്കുന്നത് വാറിലൂടെ വ്യക്തമായതോടെയാണ് നെയ്മര്‍ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചത്. തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ നെയ്മര്‍ അവന്റെ മുഖത്ത് അടിക്കാന്‍ പറ്റിയില്ല എന്ന സങ്കടം മാത്രമാണുള്ളതെന്ന് ട്വിറ്ററിലൂടെ നെയ്മര്‍ പ്രതികരിച്ചു.
എന്നാല്‍ നെയ്മറിന്റെ ആരോപണം ഗോണ്‍സാലസ് നിഷേധിച്ചു. 'വംശീയതയ്ക്ക് എന്റെ കരിയറില്‍ സ്ഥാനമില്ല. ഇത്രയും കാലത്തെ കരിയറിലും സഹതാരങ്ങളോടും സുഹൃത്തുക്കളോടും സ്‌നേഹം മാത്രമാണുള്ളത്. ചില സമയങ്ങളില്‍ തോല്‍ക്കുമ്പോള്‍ അത് അംഗീകരിക്കുകയും കാരണം എന്തെന്ന് ചിന്തിക്കുകയുമാണ് വേണ്ടത്. വിലപ്പെട്ട മൂന്ന് പോയിന്റെ ഞങ്ങള്‍ക്ക് ലഭിച്ചു'-ഗോണ്‍സാലസ് പറഞ്ഞു.
നെയ്മറിന്റെ ആരോപണം നിഷേധിക്കുന്ന പ്രതികരണമാണ് മാഴ്‌സെ പരിശീലകന്‍ ആന്ദ്രെ വിലാസ് ബോസും നടത്തിയത്. 'അല്‍വാരോ ഗോണ്‍സാലസ് വളരെ പരിചയസമ്പന്നനായ താരമാണ്. അവനില്‍ നിന്ന് ഇത്തരമൊരു കാര്യമുണ്ടാകുമെന്ന് കരുതുന്നില്ല. ഫുട്‌ബോളില്‍ വംശീയതയ്ക്ക് സ്ഥാനമില്ല. ഡി മരിയ മുഖത്ത് തുപ്പിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്'-ആന്ദ്രെ വിലാസ് ബോസ് പ്രതികരിച്ചു.
സീസണിലെ പിഎസ്ജിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ലെന്‍സിനോട് തോറ്റ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഴ്‌സയോട് തോറ്റത്. പിഎസ്ജിയുടെ ലെയ് വിന്‍ കുര്‍സാവ,നെയ്മര്‍,ലിയാന്‍ഡ്രോ പരെഡസ് എന്നിവര്‍ക്കും മാഴ്‌സയുടെ ദോര്‍ദാന്‍ അമാവി,ദാരിയോ ബെനെഡെട്ടോ എന്നിവര്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 31ാം മിനുട്ടില്‍ ദിമത്രി പയറ്റാണ് മാഴ്‌സെയുടെ വിജയ ഗോള്‍ നേടിയത്. 1984-85 സീസണിന് ശേഷം ആദ്യമായാണ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും പിഎസ്ജി തോല്‍ക്കുന്നത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ പിഎസ്ജിയെ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഈ സീസണില്‍ നേരിടേണ്ടി വന്നത്. കോവിഡ് മുക്തനായ ശേഷം നെയ്മറും ഡി മരിയയും ടീമില്‍ തിരിച്ചെത്തിയെങ്കിലും കെയ്‌ലിയന്‍ എംബാപ്പെയും മൗറോ ഇക്കാര്‍ഡിയും പൂര്‍ണ കായിക ക്ഷമതയിലേക്കെത്തിയിട്ടില്ല.