തന്റെ ഫുട്ബോൾ ജീവിതം റയൽ മാഡ്രിഡിൽ വച്ചുതന്നെ അവസാനിപ്പിക്കണമെന്ന ആഗ്രഹവുമായി കോസ്റ്റ റിക്കാൻ താരമായ കെയ്ലർ നവാസ്.ഒരു പത്രത്തിന് കൊടുത്ത അഭിമുഖത്തിലാണ് നവാസ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.സിദാൻ റയലിൽ പരിശീലകനായിരുന്നപ്പോൾ ടീമിന്റെ സ്ഥിര ഗോൾകീപ്പർ നവസായിരുന്നു.സിദാൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ നവാസിന്റെ റയൽ കരിയറും തുലാസിലായി.നവാസിന് പകരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡി ഗിയ ,ചെൽസി താരമായ കോർട്ടോ എന്നിവരെ റയൽ മാനേജ്‌മന്റ് നോട്ടമിടുന്നു എന്ന അഭ്യുഹങ്ങൾക്കിടയിലാണ് താരത്തിന്റെ ഈ പ്രസ്താവന.
"റയൽ ആരാധകർ എന്നെ വളരെ ഏറെ ഇഷ്ട്ടപെടുന്നു.അതുകൊണ്ടുതന്നെ ഈ ക്ലബ്ബ് വിട്ടുപോകാൻ എനിക്ക് ഒരിക്കലും കഴിയില്ല.എനിക്ക് 2020 വരെ ക്ലബ്ബുമായി കരാറുണ്ട്.അതുകൊണ്ട് റയലിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് എനിക്ക് ആഗ്രഹം ";നവാസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് സീസണുകളിൽ റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്നു മുപ്പത്തൊന്നുകാരനായ ഈ കോസ്റ്റ റിക്കാൻ താരം.നവാസിന്റെ കരുത്തിലായിരുന്നു റയൽ മാഡ്രിഡ് തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.കോസ്റ്റ റിക്കയിലെ പ്രാദേശിക ക്ലബ്ബായ സപരിസ്സയിൽ കളിച്ചുതുടങ്ങിയ നവാസ് തുടർന്ന് സ്പാനിഷ് ക്ലബ്ബുകളായ അൽബാസ്റ്റെ,ലെവന്റെക്കുവേണ്ടിയും കളിച്ചു.2014 ൽ റയൽ മാഡ്രിഡിലെത്തിയ നവാസ് ടീമിനുവേണ്ടി 97 മത്സരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്.