ഡാനിയേൽ മുനിയോസ് രക്ഷകനായി! ഡിആർ കോംഗോയ്ക്ക് കൊളംബിയയുടെ ചെക്ക്; ക്രൊയേഷ്യയ്ക്കും ജയം
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കൊളംബിയ. ജയത്തോടെ ഗ്രൂപ്പിൽ കൊളംബിയ തങ്ങളുടെ സ്ഥാനം ശക്തമാക്കി. ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോയ്ക്ക് കൊളംബിയൻ പ്രതിരോധം ഭേദിക്കാനായില്ല.
ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയ തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഒന്നാം പകുതിയിൽ ഗോൾ നേടാൻ സാധിച്ചില്ല. ലൂയിസ് ഡയസും ജെയിംസ് റോഡ്രിഗസും നയിച്ച കൊളംബിയൻ മുന്നേറ്റങ്ങളെ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി മികച്ച സേവുകളിലൂടെ തടഞ്ഞുനിർത്തി. എന്നാൽ മത്സരത്തിന്റെ 75-ാം മിനിറ്റിൽ കൊളംബിയ കാത്തിരുന്ന വിജയഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ ജുവാൻ ഫെർണാണ്ടോ ക്വിന്റേറോയുടെ പാസിൽ നിന്ന് ഡിഫെൻഡർ ഡാനിയേൽ മുനിയോസ് തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് കോംഗോ വലയിൽ ചെന്നുകയറി. ഈ വിജയത്തോടെ കൊളംബിയ നോക്കൗട്ട് സാധ്യതകൾ സജീവമാക്കിയപ്പോൾ, ഗ്രൂപ്പിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

പാനമയെ വീഴ്ത്തി ക്രൊയേഷ്യ നോക്കൗട്ട് പ്രതീക്ഷകളിൽ
മറ്റൊരു മത്സരത്തിൽ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ക്രൊയേഷ്യ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ഈ ജയത്തോടെ ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച് തന്റെ കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരം വിജയത്തോടെ ആഘോഷിച്ചു. തോൽവിയോടെ പാനമ ടൂർണമെന്റിൽ നിന്ന് പുറത്തായി.
ടൊറന്റോയിൽ നടന്ന ഗ്രൂപ്പ് എൽ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളൊന്നും നേടാനായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളുമായി ഇറങ്ങിയ ക്രൊയേഷ്യ 54-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ജോസിപ് സ്റ്റാനിസിച്ച് ബോക്സിലേക്ക് ഉയർത്തി നൽകിയ മനോഹരമായ ക്രോസ്, പകരക്കാരനായി ഇറങ്ങിയ ഫോർവേഡ് ആന്റെ ബുഡിമിർ പാനമ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിലാക്കുകയായിരുന്നു. തിരിച്ചടിക്കാൻ പാനമ കിണഞ്ഞു ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ പ്രതിരോധം ശക്തമായി നിലകൊണ്ടു. ശനിയാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഘാനയാണ് ക്രൊയേഷ്യയുടെ എതിരാളികൾ.
ഘാനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കുടുങ്ങി
അടുത്ത മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന. തോമസ് ടുഹലിന്റെ കീഴിലിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് ഘാനയുടെ കടുത്ത പ്രതിരോധക്കോട്ട തകർക്കാനായില്ല. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത ഇംഗ്ലണ്ടിന് ഈ മത്സരത്തിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല.
മത്സരത്തിന്റെ 86-ാം മിനിറ്റിൽ നിക്കോ ഒറെയ്‌ലിയുടെ ഹെഡർ ഘാന പോസ്റ്റിന്റെ ബാറിലിടിച്ച് മടങ്ങിയതും, റീബൗണ്ടിൽ ക്യാപ്റ്റൻ ഹാരി കെയിൻ പന്ത് ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞതും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. സമനിലയോടെ ഗ്രൂപ്പ് എല്ലിൽ ഇരുടീമുകളും രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതം നേടി നോക്കൗട്ട് (റൗണ്ട് ഓഫ് 32) സാധ്യതകൾ സജീവമാക്കി. ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്. അവസാന മത്സരത്തിൽ ഇംഗ്ലണ്ട് പാനമയെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications