Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡച്ച് സാമ്രാജ്യം മെക്സിക്കോയിൽ വീണു! അവസാന നിമിഷം കളി തിരിച്ചുപിടിച്ചു, ലാസ്റ്റ് മിനിറ്റ് ഡ്രാമ

2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സഡൻ ഡെത്തിനടുത്തുവരെ നീണ്ട നാടകീയതകൾക്കൊടുവിൽ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് മൊറോക്കോ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് ഡച്ച് പടയെ വീഴ്ത്തി ആഫ്രിക്കൻ കരുത്തർ ചരിത്രവിജയം സ്വന്തമാക്കിയത്.

മെക്സിക്കോയിലെ മൊണ്ടെറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോക എട്ടാം നമ്പറായ നെതർലൻഡ്‌സും ഏഴാം നമ്പറായ മൊറോക്കോയും കട്ടയ്ക്ക് കട്ട നിൽക്കുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ നെതർലൻഡ്‌സാണ് ആദ്യം ലീഡെടുത്തത്. ക്രിസെൻസിയോ സമ്മർവില്ലെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗാക്പോയുടെ ഗോൾ. ഡച്ച് പട വിജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിൽ (91-ാം മിനിറ്റ്) ചെംസ്ദിൻ താൽബിയുടെ ക്രോസിൽ നിന്ന് ഇസ്സ ദിയോപ് തകർപ്പൻ ഹെഡ്ഡറിലൂടെ മൊറോക്കോയ്ക്ക് സമനില സമ്മാനിച്ചത്.

morocco-1

മത്സരത്തിൽ നെതർലൻഡ്സ് അഞ്ച് ഡിഫൻഡർമാരെ അണിനിരത്തി പ്രതിരോധം ശക്തമാക്കിയപ്പോൾ, പരമ്പരാഗത സെന്റർ ഫോർവേഡ് ഇല്ലാതെയാണ് ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോ തന്ത്രങ്ങൾ മെനഞ്ഞത്.

തുടർന്ന് നടന്ന എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും സ്കോർ ചെയ്യാനാകാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറിയത്. ഷൂട്ടൗട്ടിൽ ഇരുടീമുകളുടെയും ആദ്യ രണ്ട് കിിക്കുകൾ ലക്ഷ്യം കണ്ടു. നെതർലൻഡ്‌സിനായി ടൂൺ കൂപ്പ്മൈനേഴ്‌സും വൗട്ട് വെഗോർസ്റ്റും വലകുലുക്കിയപ്പോൾ, മൊറോക്കോയ്ക്കായി സൗഫിയാൻ റഹീമിയും ചെംസ്ദിൻ താൽബിയും സ്കോർ ചെയ്തു.

എന്നാൽ പിന്നീട് ഇരുടീമുകളുടെയും മൂന്നും നാലും കിക്കുകൾ പാഴായി. ഡച്ച് നിരയിൽ ജസ്റ്റിൻ ക്ലൂവർട്ടിന്റെയും ക്വിന്റൻ ടിംബറിന്റെയും ഷോട്ടുകൾ പുറത്തുപോയപ്പോൾ, മൊറോക്കോയുടെ നീൽ എൽ ഐനാവിയുടെ ഷോട്ട് ബാറിലിടിച്ചും അഷ്റഫ് ഹക്കിമിയുടെ കിക്ക് പോസ്റ്റിലിടിച്ചും തെറിച്ചു.

നിർണായകമായ അഞ്ചാം കിക്കിൽ ഡച്ച് താരം ക്രിസെൻസിയോ സമ്മർവില്ലെയുടെ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോ അവിശ്വസനീയമാംവിധം തട്ടിയകറ്റി. തൊട്ടുപിന്നാലെ മൊറോക്കോയുടെ ഇസ്മായിൽ സൈബാരി ലക്ഷ്യം കണ്ടതോടെ നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. ഹൂസ്റ്റണിൽ നടക്കാനിരിക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ സഹ-ആതിഥേയരായ കാനഡയാണ് മൊറോക്കോയുടെ എതിരാളികൾ.

മറ്റൊരു മത്സരത്തിൽ, ഫിഫ ലോകകപ്പ് ചരിത്രം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ നാല് വട്ടം ലോക ചാമ്പ്യന്മാരായ ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പരാഗ്വേ റൗണ്ട് ഓഫ് 16-ൽ പ്രവേശിച്ചു. ചൊവ്വാഴ്ച (ഇന്ത്യൻ സമയം) നടന്ന നാടകീയമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് കരുത്തരായ ജർമ്മനിയെ അണ്ടർഡോഗുകളായ പരാഗ്വേ അമ്പരപ്പിച്ചത്.

Story first published: Tuesday, June 30, 2026, 9:46 [IST]
Other articles published on Jun 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+