അടുത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ട്രാൻസ്ഫർ ജാലകം ഉണർന്നുകഴിഞ്ഞു.കഴിഞ്ഞ സീസണിൽ പിന്നോക്കം പോയ ടീമെല്ലാം പുത്തൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള തിരക്കിലാണ്.ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത് ദി ഇസ്‌ലാൻഡർസ് എന്ന് വിളിപ്പേരുള്ള മുംബൈ സിറ്റി എഫ് സിയാണ്. ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ എ.ടി.കെ യിൽ നിന്ന് അൻവർ അലി,ജെംഷഡ്‌പൂരിൽ നിന്ന് സൗവിക് ചക്രബർത്തി,സൗവിക് ഘോഷ്,നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഗോൾകീപ്പർ രവി കുമാർ എന്നിവരെയും മുംബൈ ടീമിലെത്തിച്ചിരുന്നു.
കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന്റെ മിഡ്‌ഫീൽഡറായ റെയ്നർ ഫെർണാണ്ടസിനെയാണ് കഴിഞ്ഞ ദിവസം മുംബൈ സിറ്റി ടീമിലെത്തിച്ചത്.താരത്തിന്റെ കരാർ വിവരങ്ങളൊന്നും ക്ലബ്ബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഐ എസ് എല്ലിൽ ആദ്യമായാണ് ഇരുപത്തിരണ്ടുകാരനായ റെയ്നർ കളിക്കാനൊരുങ്ങുന്നത്.കഴിഞ്ഞ ഐ ലീഗ് സീസണിൽ മിന്നും പ്രകടനം നടത്തിയതോടെയാണ് ഐ എസ് എൽ ക്ലബ്ബുകളുടെ നോട്ടപുള്ളിയായത്.
മഹാരാഷ്ട്രക്കാരനായ റെയ്നർ മുംബൈ ക്ലബ്ബായ എയർ ഇന്ത്യയിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2014 മുതൽ 2016 എയർ ഇന്ത്യക്കുവേണ്ടി കളിച്ച റെയ്നർ തുടർന്ന് മോഹൻ ബഗാനിലേക്ക് ചേക്കേറുകയായിരുന്നു.2017 ൽ മേഘാലയ ക്ലബായ ഷിലോങ്ങ് ലാജോങിനെതിരെ ഐ ലീഗിൽ അരങ്ങേറ്റം കുറിച്ച റെയ്നർ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചുകൊണ്ട് സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്.