പാരീസ്: റഷ്യ ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിടുമ്പോള്‍ ആഹ്ലാദിക്കുന്നത് ഫ്രഞ്ച് ജനത മാത്രമല്ല, പതിനായിരക്കണക്കിന് വരുന്ന അഭയാര്‍ഥികളും ആഫ്രിക്കന്‍ വംശജരും കൂടിയാണ്. അള്‍ജീരിയ, മൗറീഷ്യസ്, മൊറോക്കോ, നൈജീരിയ, അംഗോള, കോംഗോ, മാലി, സെനെഗല്‍, ടോഗോ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കളിക്കാരാണ് ഫ്രാന്‍സിന്റെ വിധിയെഴുതിയത്.
ഫ്രാന്‍സ് ടീമിലെ 14 പേര്‍ ആഫ്രിക്കക്കാരാണ്. പലരും അഭയാര്‍ഥികളായി ഫ്രാന്‍സില്‍ അഭയം തേടിയവരുടെ കുടുംബാംഗങ്ങള്‍. പോള്‍ പോഗ്ബ, കിലിയന്‍ എംബാപ്പെ, ബ്ലെയ്‌സ് മറ്റിയൂഡി, സാമുവല്‍ ഉംറ്റിറ്റി, എന്‍ഗോളോ കാന്റെ തുടങ്ങി ഫ്രാന്‍സിന്റെ വിജയത്തിനായി ചുക്കാന്‍ പിടിച്ചവര്‍ ആഫ്രിക്കന്‍ വംശജരാണ്. ഇത് ആഫ്രിക്കയുടെ ലോകകപ്പെന്ന് മത്സര വിജയശേഷം പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പറഞ്ഞതും വെറുതെയല്ല.
ആഫ്രിക്കന്‍ ടീമുകള്‍ക്കൊന്നും ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകകപ്പ് വിജയത്തില്‍ തങ്ങളുടെ മുദ്രകള്‍ ചാര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പോഗ്ബയുടെ മാതാപിതാക്കള്‍ ഗ്വിനിയയില്‍ നിന്നുള്ളവരാണ്. എംബാപ്പെയുടെ അച്ഛന്‍ കാമറൂണ്‍ സ്വദേശിയും അമ്മ അള്‍ജീരിയക്കാരിയും.
ഫ്രാന്‍സിന്റെ വര്‍ത്തമാനകാല കായിക രംഗത്തെല്ലാം ആഫ്രിക്കന്‍ വംശജര്‍ സജീവമാണ്. അഭയാര്‍ഥികള്‍ക്ക് ഫ്രാന്‍സ് നല്‍കുന്ന അവസരങ്ങളാണ് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഫ്രാന്‍സിന്റെ സൗന്ദര്യമാണെന്നാണ് ടീമിലെ മധ്യനിരക്കാരന്‍ മറ്റിയൂഡിയുടെ പ്രതികരണം. എല്ലാ കളിക്കാരെയും ഒത്തൊരുമയോടെ അണിനിരത്താന്‍ കഴിഞ്ഞത് പരിശീലകനെന്ന നിലയില്‍ ദെഷാംപ്‌സിന്റെ മികവും വിളിച്ചോതുന്നു.